Thursday, October 2, 2025

 ഒരു ഗൾഫ് യാത്രയുടെ ഓർമ …

അഞ്ചാം  ദിനം


എല്ലാവരും അവരവരുടെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു പത്തു മണിക്ക് മുന്നേ checkout ചെയ്യാൻ ടൂർ ഓപ്പറേറ്റർ, ഓരോ മുറിയും കയറി ഉത്തരവായി. ഞങ്ങൾ രാവിലെ തന്നെ ഉണർന്നു ഡ്രസ്സ്, ചാർജർ, പാസ്പോര്ട്ട് എന്നിവ എല്ലാം എടുത്തു വച്ചു. ബാത്‌റൂമിൽ സംഭാവനയായി ഒന്നും വച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തി. ഇന്ത്യക്കു അപമാനം ഉണ്ടാക്കുന്ന ഒന്നും അവിടെ അവശേഷിപ്പിച്ചിട്ടില്ല. വിദേശ രാജ്യമല്ലേ നമ്മൾ ശ്രദ്ധിക്കണ്ടേ. നേരെ അവസാനത്തെ പ്രാതലിനു വേണ്ടി ജാഥ യായി പോയി. അവിടെ സുസ്മേരവദനനായി നമ്മുടെ ബെന്നി ഉണ്ടായിരുന്നു. ഇന്ന് checkout ആണ് അല്ലേ? ബെന്നിയോട് നേരത്തെ പ്രാതൽ കഴിക്കാൻ വന്നവർ അറിയിച്ചിട്ടുണ്ടായിരുന്നു. അതെ ഞങ്ങൾ ഇന്ന് തിരിക്കുകയാണ് നാട്ടിലേക്കു. പത്തനം തിട്ട വഴി പോവുമ്പോൾ ഓർക്കാതിരിക്കില്ല എന്ന് ബെന്നി യോട് പറഞ്ഞു. താമസം ഒക്കെ നല്ലതായി അതുപോലെ ഇവിടുത്തെ പ്രാതലും കൊള്ളാം. ബെന്നി ഓംലെറ്റും കാപ്പിയും മേശമേൽ കൊണ്ടുവച്ചു തന്നു.  


പ്രാതൽ കഴിഞ്ഞു ബെന്നിക്ക് ഹസ്തദാനം ചെയ്തു പിരിഞ്ഞു. ചെക് ഔട്ട് ചെയ്തു എല്ലാവരും ബസിൽ കയറി. ഇനി ഷാർജ സിറ്റി കാണാൻ വേണ്ടി യാണ് യാത്ര. വൈകീട്ടാണ് വിമാനം അത് ദുബായ് എയർപോർട്ടിൽ നിന്ന്. അതുവരെ സമയം ഉണ്ട്. ഞങ്ങൾ നേരെ പോയത് ഒരു കടൽ തീരത്തേക്കാണ്. നല്ല വെയിലിൽ കണ്ണ് തുറക്കാൻ പറ്റുന്നില്ല. എന്നാലും നമ്മുടെ സായിപ്പൻ മാർ കുളി ഡ്രെസ്സിൽ കടൽ കരയിൽ കിടന്നു വെയിൽ കായുന്നുണ്ട്. എവിടെനിന്നോ ബാങ്ക് വിളി കേട്ട് ഒരാൾ അവിടെ വച്ചുതന്നെ നിസ്കരിക്കുന്നത് അത്ഭുതപ്പെടുത്തി. ഷാർജ യിലാണത്രെ ദുബൈയിൽ ജോലിചെയ്യുന്ന മിക്ക മലയാളികളും താമസിക്കുന്നത് കാരണം ഇവിടെ വാടക കുറവാണത്രേ. ബസിൽ നിന്നും ദൂരെ നീളത്തിൽ ഉള്ള ഒരു കെട്ടിടംകാട്ടി  അതെന്താണെന്നു ഊഹിക്കാമോ എന്ന് ടൂർ ഗൈഡ് എല്ലാവരോടുമായി ചോദിച്ചു. ഏതോ സർക്കാർ ഓഫീസ് അല്ലെങ്കിൽ സെക്രട്ടേറിയറ്റ്. ഇങ്ങനെ പല പല ഉത്തരങ്ങൾ വന്നു കൊണ്ടിരുന്നു. ഏതായാലും നല്ല ഒരു കെട്ടിടം. നമ്മൾ അങ്ങോട്ടാണ് പോകുന്നത് എന്ന് മാത്രം ഗൈഡ് പറഞ്ഞു സസ്പെൻസിൽ നിർത്തി. അങ്ങനെ നമ്മൾ കെട്ടിടത്തിനകത്തേക്കു പ്രവേശിച്ചു. വലത്തേ ഭാഗത്തുള്ള കണ്ണാടി ഗേറ്റ് തുറന്നു. വലിയ ഒരു മീൻ മാർക്കറ്റ്. മുഴുവൻ ശീതീകരിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പറയണ്ടല്ലോ. എന്തൊരു വൃത്തി. ഫ്രഷ് എന്ന് പറഞ്ഞാൽ ജീവൻ ഉള്ളവയും ഉണ്ട്. ധാരാളം മലപ്പുറത്തും കോഴിക്കോടും ഉള്ള ആൾക്കാർ അവിടെ ജോലിചെയ്യുന്നു. മുറിക്കാനും തറിക്കാനും യന്ത്രങ്ങൾ ഉണ്ട്. കൗണ്ടറിൽ പോയി പണം അടച്ചു അതാതു സ്ഥലത്തു പോയാൽ മതി. ഒരു നാറ്റവും ഇല്ല. ഒരു മീൻ മാർക്കറ്റ് ഇത്ര ഭംഗി ആയും വൃത്തിയായും സൂക്ഷിക്കാൻ പറ്റും എന്നതിന് ഇതിൽ പരം ഒരു ഉദാഹരണം ഇല്ല. മീൻ വാങ്ങുന്നോ എന്ന് ഒരാൾ മലയാളത്തിൽ ചോദിച്ചു. ഇല്ല ഞങ്ങൾ ഐര്പോര്ട്ടിലേക്കുള്ള വഴിയിലാണ് എന്ന് പറഞ്ഞു. “കുഴപ്പം ഇല്ല ഐസ് ഇട്ടു നല്ല പോലെ പാക്ക് ചെയ്തു തരാം ചീത്തയാകാതെ അവിടെ എത്തിക്കാം” നിങ്ങള്ക്ക് അവിടെ കിട്ടുന്നത് മാസങ്ങൾക്കു മുമ്പ് പിടിച്ച മീനാണു അയാൾ ഓർമപ്പെടുത്തി. ശരിയായിരിക്കാം.. ഇത്രയും ഫ്രഷ് ആയതു കിട്ടാൻ തരം  ഇല്ല. ചുറ്റിനടന്നു കാണാൻ വലിയ വിസ്തൃതി ഉണ്ട്. പല തരം മീനുകൾ. ഞണ്ടു ഭീമൻ കൊഞ്ച്, ഒന്ന് തന്നെ ഒരു അരക്കിലോ വരും. സ്രാവ് തിരച്ചി തുടങ്ങി എല്ലാവരും ഉണ്ട്. ഫുള്ളി ഓട്ടോമാറ്റിക് കട്ടിങ് യൂണിറ്റ് ഉണ്ട് അവിടെ ഇറച്ചിയും വിൽക്കുന്നുണ്ട്. കാണാനുള്ള വിഷമം കാരണം അങ്ങോട്ട് പോയില്ല. 

പുറത്തു ഇടതു ഭാഗത്തു ഇത് പോലെ മുഴുവൻ ശീതീകരിച്ച പച്ചക്കറി മാർക്കറ്റും ഉണ്ട്. അവിടെ ലോകത്തുള്ള എല്ലാ പച്ചക്കറികളും ഉണ്ട്. ചക്ക ചുള നല്ലതായി പാക്ക് ചെയ്തതും കണ്ടു. എല്ലാ സൗകര്യങ്ങൾ, കുടിവെള്ളം,ടോയ്‌ലറ്റ് ഗ്രോസറി ഷോപ് അങ്ങനെ എല്ലാമുള്ള ഒരു മാർക്കറ്റ്. ഇവിടെയും വിചാരിച്ചാൽ ഉണ്ടാക്കാവുന്നതേ ഉള്ളൂ. ആരംഭ ശൂ രത്വം വെടിഞ്ഞു നല്ല മേൽനോട്ടം അതിനു വേണ്ട പണം ഉണ്ടായാൽ മതി. ഇതിൽ കൈയടി വാങ്ങിയാൽ പിന്നെ ആ ഭാഗം ശ്രദ്ധിക്കാതെ പോകുന്നതാണ് നമ്മുടെ പരാജയം എന്ന് തോന്നുന്നു. 


ഇപ്പോൾ ഉച്ചയായി. ഇനി ഭക്ഷണം. ഒരു മലയാളി ഹോട്ടലിൽ ആണ് പോയത്. അവിടെ മീൻ സദ്യ ആണ്. നമ്മുടെ പാവം  പോറ്റിക്കും കുടുംബത്തിനും പച്ചക്കറിയും മോരും സമാശ്വാസത്തിനു പായസവും ഉണ്ട്. മീൻ സദ്യ എന്ന് പറഞ്ഞാൽ അച്ചാർ വരെ മീൻ. പലതരം മീൻ അച്ചാറുകൾ ആദ്യമായാണ് ഇങ്ങനെ ഒരെണ്ണം കാണുന്നത്. കറികൾ, വറുത്തത് അങ്ങനെ പലതും. കൊഞ്ചു, കണവ തോരൻ, ഞണ്ടു വറ്റിച്ചത്, നത്തോലി നെയ്മീൻ തുടങ്ങി ഇലയിൽ ചോറ് ഒഴികെ എല്ലാം നാവിൽ കപ്പൽ ഓടിക്കാൻ പാകത്തിൽ കൊതി തരുന്ന വിധത്തിൽ പാചകം ചെയ്ത വിഭവങ്ങൾ. എല്ലാവരും സാവധാനം ആസ്വദിച്ച് കഴിച്ചു. ടൂർ ഓപ്പറേറ്റർ അവസാനത്തെ ഊൺ ഗംഭീരമാക്കി. 


അടുത്തത് ദുബായ് എയർപോർട്ട് ആണ് അവിടെ പോയി നമ്മൾ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ല് കൊടുത്തു tax അടച്ചത് ഇന്ത്യൻ രൂപയാക്കി വാങ്ങി. ഡ്യൂട്ടി ഫ്രീ ഷോപ് കയറി യിറങ്ങാൻ കുറെ പേര് ധൃതിപ്പെട്ടു. ചിലർ ഒരാളെ കൊള്ളാവുന്ന പെട്ടികളും ആയിട്ടാണ് വന്നത്. ഇത്രയൊക്കെ സാധനങ്ങൾ വാങ്ങി കൂട്ടിയോ ഭഗവാനെ. വെറുതെ അല്ല ഗൾഫ് രാജ്യങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നത്. 


അങ്ങനെ അഞ്ചു ദിവസത്തെ സംഭവ ബഹുലമായ ദിനങ്ങൾ കഴിഞ്ഞു തിരിച്ചെത്തി. ധാരാളം അറിയാനും പഠിക്കാനും ആളുകളെ നിരീക്ഷിക്കാനും പുതിയ സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കാനും ഓരോ യാത്രയും ഉപകാരപ്പെടും. 


Sunday, September 21, 2025

 ഒരു ഗൾഫ് യാത്രയുടെ ഓർമ …

നാലാം ദിനം


രംഗം മാറ്റമൊന്നും ഇല്ല, സോറി, എന്ന് വച്ചാൽ, ഇന്നലെപോലെ തന്നെ ഇന്നും.  രാവിലെ പ്രാഥമിക കർമങ്ങളൊക്കെ കഴിച്ചു. സഹ ആശാന്മാരുടെ ഫോൺ വിളി പ്രതീക്ഷിച്ചു നിന്നു. ഇന്ന് നാലാം ദിവസമാണ് നാട്ടിലെ വിവരം ഒന്നും ഇല്ല ഒരുവേള അതൊന്നും അധികം ചിന്തിച്ചില്ല അതാണ് സത്യം. ഒരു സുഹൃത്ത് ഓടി വന്നു നാട്ടിലെ രാഷ്ട്രീയം എന്തോ പറഞ്ഞു അതിനൊക്കെ ഇപ്പൊ നിഷത്തിന്റെ ആയുസ്സു കൂടെയില്ലാതായില്ലേ. നേരെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോയി. ഇന്നത്തെ പ്രോഗ്രാം അവിടെ വച്ച് ചർച്ചചെയ്യാൻ ശട്ടം കെട്ടിയിരുന്നു. ഒഫീഷ്യൽ പ്രോഗ്രാം ഉച്ചക്ക് ശേഷമേ ഉള്ളൂ അതൊരു ഒന്നൊന്നര പ്രോഗ്രാം ആവും എന്ന് ടൂർ ഉടമ പ്രദീപ് തലേന്ന് തന്നെ പ്രഖ്യാപിച്ചതിന്റെ ആകാംഷ എല്ലാവരിലും ഉണ്ട്. അതിനാൽ ഷോപ്പിംഗ് ഉച്ചവരെ നടത്താം എന്നതാണ് മെയിൻ ഹൈലൈറ്. അഞ്ചു ദിവസത്തെ അടിച്ചു പൊളി യാത്രയുടെ penultimate day ഉച്ചവരെ സമയം. ഗോൾഡ് സൂഖിൽ പോയാലോ ഇന്നലെ ആരെല്ലാമോ പറയുന്നുണ്ടായിരുന്നു. സ്വർണഖനിയിൽ ഇറങ്ങാൻ തരുണീമണികൾ തയ്യാറായി, ഖജനാവ് നിറച്ചു വന്നിരിക്കയാണ്.  നമ്മൾക്ക് കാണാൻ പോകാം വാങ്ങുന്നതൊക്കെ അവിടെ എത്തി തീരുമാനിക്കാം. നല്ല പാതി പറഞ്ഞത് പാതി വിശ്വസിച്ചു സുഹൃത്തും ഭാര്യയുമായി ഒരു ടാക്സി പിടിച്ചു അബ്ര കടത്തു ലക്ഷ്യമായി തിരിച്ചു. കടത്തിന്റെ ഇക്കരെ ഒരു നല്ല മാർക്കറ്റ് ആണ്. അവിടെ കൂടുതൽ  സുഗന്ധ ദ്രവ്യമായ അത്തർ ഊദ് മുതലായവ ഭംഗിയുള്ള കുപ്പികളിൽ വിൽക്കുന്നത് ഒരു കാഴ്ച വിരുന്നു തന്നെ. കൈയിൽ ചെറു തുള്ളികൾ പുരട്ടി വാങ്ങുന്നവരെ പ്രോലോഭിപ്പിക്കാൻ എല്ലാ കടക്കാരും ആവും വിധം ശ്രമിക്കുന്നുണ്ട്. നാറ്റവും മണവും അറിയാത്ത ഞാൻ പോലും അതിൽ വീണു പോവും എന്ന് ഭയപ്പെട്ടു. സാമാന്യം നല്ല വിലയും ഉണ്ട്. 


കാഴ്ചകളൊക്കെ കണ്ടു അബ്ര യിലേക്ക് നടന്നു. ഒരു ചെറു തോണിയിൽ കയറി അക്കരെ എത്തി. വലിയ ചാർജ്  ഒന്നും ഇല്ല. ഇതിനാണ് മിക്ക  ടൂർ ഓപ്പറേറ്റർ മാർ ഒരു ഐറ്റം ആയി ചേർത്തിരിക്കുന്നത്. യാത്രയിൽ ദുബായി യുടെ കാഴ്ചകൾ  വെളിച്ചത്തിൽ കാണാം. ഞങ്ങൾ ഗോൾഡ് സൂഖിലേക്കു നടന്നു. രണ്ടു വശങ്ങളിലും നിറനിരയെ സ്വർണ കടകൾ. കേരളത്തിലെയും തമിഴ് നാട്ടിലെയും മിക്ക പ്രധാനപ്പെട്ട സ്വര്ണക്കടകളുടെയും ശാഖകൾ അവിടെ യുണ്ട്. ചില ഉത്തരേന്ത്യ ക്കാരുടെ കടകളും കാണാനായി. വാങ്ങാൻ പറ്റിയ കടകൾ ഏതെല്ലമെന്നു നമ്മുടെ സ്ത്രീ ജനങ്ങൾ മുൻകൂട്ടി അറിഞ്ഞു വച്ചിട്ടുണ്ട്. പ്രദർശന പ്രതിമകളിൽ അംഗോപാംഗം എന്ന് പറഞ്ഞാൽ അതിശയം അല്ല. സ്വർണം പൊതിഞ്ഞ വലിയ പൂർണകായ പ്രതിമകൾ തന്നെ കണ്ണഞ്ചിപ്പിക്കുന്നതോ അതോ ഒരുവേള ആഭാസമോ ആയി തോന്നാം. കിലോക്കണക്കിന് സ്വർണം ഓരോന്നിന്റെ മുകളിലും ഉണ്ട്. പല പല രൂപങ്ങളിൽ അവ കണ്ടാൽ കരവിരുത് ഗംഭീരം എന്ന് പറയും. വില വലിയ വ്യത്യാസമില്ല വാറ്റ് ഇല്ല എന്ന് പറയുന്നു. ഇതിനു വേണ്ടി ആൾക്കാർ എന്തിനാണ് കള്ളക്കടത്തായി സ്വർണം കടത്തുന്നത് എന്ന് മനസ്സിലാവുന്നില്ല. നല്ല സ്വർണമാണത്രെ! അതെങ്ങനെ കണ്ടാൽ മനസ്സിലാവും ഇവിടുന്നു കൊണ്ട് പോയി മായം ചേർത്താണോ  നമ്മുടെ നാട്ടിൽ വിൽക്കുന്നത്. ആർക്കറിയാം. പേരിനു ചെറിയ ഒരു തരി വാങ്ങി അവിടെനിന്നും അബ്രയുടെ അടുത്തേക്ക് പോയി. അവിടെ വച്ച് ഒരു ടാക്സി ക്കാരൻ മലയാളത്തിൽ പറഞ്ഞു ഇനി അബ്ര കയറേണ്ട ഞാൻ ഹോട്ടലിൽ കൊണ്ട് വിടാം. ഒരു luxur കാര് ആണ് മലയാളി ആയതിനാൽ എത്രനാളായി ഇവിടെ എന്ന് തിരക്കി. മൂപ്പർക്ക് വേറെ ജോലി ആയിരുന്നു എന്തോ കാരണത്താൽ പാസ്പോർട്ട് വിൽഹെൽഡ് ചെയ്തു അത് കിട്ടാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞു. അയാൾ കുറച്ചു അധികമാണ് ചാർജ് ചെയ്തത്. നേരത്തെ ഒരു അഫ്ഘാനിയുടെ കാറിലാണ് വന്നത് അയാൾ കൃത്യമായ കാശാണ് വാങ്ങിയത്. ഇത് പരിചയമുള്ള പോലീസ് കാരൻ അടി രണ്ടെണ്ണം കൂടുതൽ തരും എന്ന് പറഞ്ഞപോലായി. നമ്മുടെ ഹോട്ടലിനടുത്തു ഒരു ഭക്ഷണ ശാലയിൽ സദ്യ ഏർപ്പാട് ആക്കിയിരുന്നു ടാക്സി ക്കാരൻ അവിടെ കൊണ്ട് വിട്ടത് കൊണ്ട് ബുദ്ധി മുട്ടിയില്ല.

ഏകദേശം രണ്ടു മണിയായി കാണും എല്ലാവരും ചെറിയ സംഘങ്ങളായി മുന്തിയ ഇനം നാലു ചക്രങ്ങളും പ്രത്യേകം തിരിക്കാൻ പറ്റുന്ന ഫോർ  വീൽ ഡ്രൈവ് എസ് യു വി കൾ നിരനിരയായി പോർട്ടിക്കോ യിൽ വന്നു നിരന്നു. ഡെസേർട് സഫാരിക്കാണ് വൈഷമ്യം നിറഞ്ഞ സാഹസിക യാത്ര അഡ്വഞ്ചർ യാത്ര ക്കു എല്ലാവരും തയ്യാറാവാൻ ടൂർ ഗൈഡ് ഉത്തരവായി. കൂട്ടത്തിൽ ഇത്തരം വേലകൾ, പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്ന ഏർപ്പാട് പറ്റാത്ത ആൾക്കാരുണ്ട്. നമ്മളെ പ്പോലെ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്നവരും ഉണ്ട്.  നടുവേദനക്കാരൻ ആണ് എന്ന് ഭാര്യ കൂടെ ക്കൂടെ ഓർമിപ്പിച്ചു. പിന്നെ ഈ മണലാരണ്യത്തിൽ കുഴമ്പും പുരട്ടി കിടക്കാൻ പറ്റുകയും ഇല്ലല്ലോ. തല്ക്കാലം ഭാര്യ പറയുന്നത് കേൾക്കാം. അങ്ങനെ സമീകൃതമായ ഒരു വഴിയിൽ പോകാൻ തീരുമാനിച്ചു കൂട്ടത്തിൽ പ്രായമായവരും ഉണ്ട്. അങ്ങനെ കിളവന്മാരും കിളവികളും ഒരുവണ്ടിയിൽ മന്ദം മന്ദം മണലാരണ്യം കാണാൻ പോയി. ഇത്തരം വഴിയിൽ കുറേദൂരം ടാർ റോഡിലൂടെ ആണ് യാത്ര അവസാനം മണൽ കൂനയുടെ മുകളിലൂടെ ഒരുതരം യാത്ര യാണ്. കേറി പിന്നെ വണ്ടി നിരങ്ങി ഇറങ്ങും. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ശരിയാം വണ്ണം പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഈ യാത്ര മതിയാവും. അങ്ങനെ നമ്മൾ മണലാരണ്യത്തിൽ എവിടെയോ ഉള്ള ഒരു വലിയ മൈതാനത്തു എത്തി. അവിടെ വലിയ പവലിയനുകൾ ഉണ്ട് വിഐപി കൾ ക്കു ഇരിക്കാൻ പ്രത്യേകം സ്ഥലമുണ്ട്. ഞങ്ങളോട് അവിടെ ഇരിക്കാൻ വേറെ കാശു അടക്കാൻ പറഞ്ഞു. കൂട്ടത്തിൽ പ്രായമായവരെ അറബി കനിവോടെ തണലിൽ തന്നെ ഇരുത്തി. മറ്റുള്ളവർ ഇതുവരെ എത്തിയില്ല ഞങ്ങളാണ് എളുപ്പത്തിൽ എത്തിയത്. നമ്മൾ ഡ്രൈവറോട് ചോദിച്ചു നമുക്ക് ചിലർക്ക് മരുഭൂമി യാത്ര കുറച്ചു അനുഭവിച്ചാൽ കൊള്ളാമെന്നുണ്ട് ഇനി പറ്റുമോ. ഒരു പാകിസ്താനിയാണ് ഡ്രൈവെൻ നമ്മൾ ഇന്ത്യ ക്കാരും തരാവില്ല എന്ന് വിചാരിച്ചു. എന്നാൽ പ്രതീക്ഷ തെറ്റിച്ചു അദ്ദേഹം നമ്മളെ കൊണ്ട് പോയി. വലിയ മണൽ കുന്നും ഇറക്കവും റോക്കറ്റ് സ്പീഡിൽ, അല്ലെങ്കിൽ മണലിൽ താണു പോകും, ദേഷ്യം കൊണ്ടൊന്നുമല്ല ഇങ്ങനെ ഓട്ടുന്ന തെന്നു ഡ്രൈവർ പറഞ്ഞു. അതൊരു ഒന്നൊന്നര അനുഭവം തന്നെ. കുറച്ചു പോയപ്പോൾ മറ്റുള്ള കൂട്ടുകാരെയും സന്ധിച്ചു. അവിടെ ഒരു അറബി കൈയിൽ ഒരു കഴുകനെ നിർത്തി ആൾക്കാരെ ആകർഷിക്കുന്നുണ്ട്. നമ്മുടെ പോറ്റി കൈയിൽ ഒരു കെട്ടു കെട്ടി അതിൽ കഴുകനെ നിർത്തി സ്റ്റെയിലായി പടമെടുക്കാൻ പോസ് ചെയ്തു. കെട്ടുന്നത് കഴുകന്റെ കൂർത്ത നഖ മുനകൾ കൊണ്ട് മുറിയാതിരിക്കാനാണ്. അവന്റെ കണ്ണും കെട്ടിയിട്ടുണ്ട്. അല്ലെങ്കിൽ നോക്കി നമ്മുടെ കണ്ണിൽ കൊത്തിയെക്കും എന്ന് തോന്നുന്നു.  ഒരുതുള്ളി വെള്ള മില്ലാത്ത അവിടെ പുല്ലുകളും നമ്മുടെ എരിക്കും വളരുന്നത് ആശ്ചര്യ പ്പെടുത്തി. ജീവൻ നിലനിൽപ്പിന്റെ ഒരു യുദ്ധമാണ് അതിൽ ജീവൻ ജയിക്കും. കടലാഴങ്ങളിലും ജീവജാലങ്ങൾ ഉണ്ടല്ലോ. മറ്റു ഗൃഹങ്ങളിലും കാണുമായിരിക്കും. കാറ്റ്  മണലിൽ ചിത്രങ്ങൾ വരക്കുകയും മായ്ക്കുകയും ചെയ്യുന്നത് നേരിട്ട് കാണാം. വലിയ ജലാശയത്തിൽ  ചെറിയ ഓളങ്ങൾ സൃഷ്ടിക്കുന്നത് പോലെ.  വലിയ മണൽ കാറ്റു പുതിയ മണൽ കുന്നുകൾ തീർക്കുമത്രേ. 


ഇനി ഡ്രൈവറെ പറ്റി  രണ്ടു വാക്ക്. ഞാനാണ് ഡ്രൈവർ ഏതു നാട്ടുകാരനാണെന്നു ചോദിച്ചത്. ഐ ആം സ്ട്രെയിറ്റു ഫോർവേഡ് പാകിസ്താനി അതായിരുന്നു ഉത്തരം. നമ്മൾ ഇറങ്ങി പോകണോ കൂട്ടുകാരൻ കുശു കുശു ത്തു  തമാശക്ക്. ഇവിടെ എത്ര നാളായി മുപ്പത്തഞ്ചു കൊല്ലം. എന്റെ പാസ്പോര്ട്ട് പിടിച്ചു വച്ചിരിക്കുകയാണ് അതുകൊണ്ടു ഇവിടം വിട്ടു പുറത്തു പോകാൻ പറ്റില്ല. വേറൊരു പാക്കിസ്ഥാനി പറ്റിച്ച പണി കാരണമാണ്. അയാൾ വിഷമങ്ങൾ പറയാൻ തുടങ്ങി. പാകിസ്ഥാനിൽ ബന്ധുക്കൾ ഉണ്ട്. അവിടെ രാഷ്ട്രീ യ ക്കാരും പട്ടാളവും ആണ് ഇന്ത്യ ക്കാരോട് വെറുപ്പ് സൃഷ്ടിക്കുന്നത്. അത് അവർക്കു വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കും. അവർ വിദേശത്തേക്ക് പണം കടത്തുമത്രേ. സാധാരക്കാർ സമാധാനം കാംഷിക്കുന്നവരാണ്. കേരളം കേട്ടിട്ടുണ്ടോ. വെറുതെ ചോദിച്ചു. അയാൾ മലയാളത്തിൽ അറിയാം എന്ന് പറഞ്ഞു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാനുള്ള സ്ഥലം കൊച്ചി ആണത്രേ. നിങ്ങൾ ആദങ്ക വാദി എന്ന് പറഞ്ഞു ജയിലിലിടില്ലേ തമാശയായി അയാൾ പറഞ്ഞു. 


നമ്മളെ തിരിച്ചു മൈതാനത്തു തന്നെ കൊണ്ട് ചെന്നാക്കി. അവിടെ ഒരു ഒട്ടക യാത്ര യും അനുഭവിച്ചു. കൊള്ളാം…വളരെ ഹ്രസ്വമായ യാത്ര..കേറി ഇറങ്ങി അത്രതന്നെ ..കൂടുതൽ ദിർഹം കൊടുത്താൽ നല്ല സഞ്ചാരം കിട്ടും.  നേരത്തെ രാജസ്ഥാനിൽ ഇതുപോലെ യാത്ര ചെയ്തതിനാൽ പ്രത്യേകത ഉണ്ടായില്ല എന്ന് മാത്രം. സൂര്യൻ ചെങ്കനലായി മരുഭൂമിയുടെ മറ്റേ അരികിൽ എരിഞ്ഞു തീരാറായി. എങ്ങും വൈദ്യുത വിളക്കുകൾ തെളിഞ്ഞു. ഇപ്പോൾ മൈതാനത്തിന്റെ ഒരു അരികിൽ വി ഐ പി പാവലിയനു മുന്നിൽ സ്റ്റേജ് കാണാറായി. അവിടെ യാണ് ബെല്ലി ഡാൻസ് എന്ന നൃത്ത പരിപാടി, ഫയർ ഡാൻസ് വേറെയും ഉണ്ട്. ബെല്ലി ഡാൻസ് കാണാൻ ചെറുപ്പക്കാരും വയസ്സായ ചെറുപ്പ ക്കാരും ആകാംഷ യോടെ കാത്തിരിപ്പാണ്. അതിനിടെ മലയാളം പറയുന്ന ഒരു അറബി വന്നു കൈ തന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ നമ്മുടെ പോറ്റിയും കുടുംബവും അറബി വേഷം കെട്ടി വന്നതാണ്. അറബി വേഷം വാടകക്ക് കിട്ടും. ഈ വേഷവും പോറ്റി ക്കു നല്ല ചേർച്ച. അറബി പഠിച്ചാൽ അതിൽ മന്ത്രങ്ങൾ ചൊല്ലി പൂജയും കഴിച്ചു കഴിഞ്ഞു കൂടാൻ പ്രയാസമില്ല. ഭക്ഷണം ബുഫേ ആയി കൊടുക്കാൻ തുടങ്ങി ആൾക്കാർ വരി വരി യായി നിന്ന് പ്ലേറ്റിൽ എടുത്തു സീറ്റിൽ ഇരുന്നു കഴിക്കാൻ തുടങ്ങി. അപ്പോൾ മനോഹരമായി വെളിച്ചത്തിൽ വെട്ടി തിളങ്ങുന്ന വസ്ത്രവും ധരിച്ചു ബെല്ലി ഡാൻസർ പ്രത്യക്ഷപ്പെട്ടു. തുണിക്കു വില കൂടുതലായതുകൊണ്ടു ആണെന്ന് തോന്നുന്നു അല്പം മാത്രമേ ധരിച്ചിട്ടുള്ളൂ. വളരെ സുന്ദരി.. ബെല്ലി ഡാൻസർ എന്ന് കേട്ടപ്പോൾ കുടവയറുള്ള ഡാൻസർ എന്ന് കരുതിയത്‌ തെറ്റി. ഒട്ടിയ വയറുമായി ഡാന്സര് തകർത്തു ആടി. കാണാൻ നല്ല മെയ് വഴക്കം ഉള്ള ഡാൻസ്. ഈ അറേബ്യൻ നാട്ടിൽ ഇത്തരം വേഷത്തിൽ ആടാൻ ഒരു വിലക്കും ഇല്ല. ഇവർ ഈജിപ്റ്റ് കാരി മിസ്രി എന്നോ മറ്റോ പറയും ആണത്രേ. ഏതായാലും സുന്ദരി എല്ലാവരെയും കൈയിൽ എടുത്തു. അത് കഴിഞ്ഞു ഫയർ ഡാൻസുമായി ഒരു യുവാവ് വന്നു. തീ കൊണ്ടുള്ള കളി തന്നെ. തീ ചീറ്റിയും ശരീരം മുഴുവൻ തീ കൊണ്ട് വരച്ചും കാണികളെ ഭീതിയിലും അമ്പരപ്പിലും ആറാടിച്ചു. ഇടയ്ക്കു കാണികളുടെ ഇടയിലൂടെ ഓടി അപ്രത്യക്ര്ഷമായി. അതാ കുറച്ചു അകലെയായി ഒരു മണൽ കൂനക്ക് മുകളിൽ ആശാൻ പ്രത്യക്ഷ പ്പെട്ടു. അവിടെ ഒരു കൂറ്റൻ സൈൻ ബോർഡിന് തീ ഇട്ടു. അത് നിന്ന് കത്തുമ്പോൾ വെൽക്കം റ്റു ദുബായ് എന്ന് തീയിൽ എഴുതി കാണിച്ചു. അത് കുറച്ചധികം നേരം കാണാനുണ്ടായിരുന്നു. എല്ലാവരും വീഡിയോ എടുക്കുന്ന തിരക്കിലായി.  ഏതായാലും ഗംഭീര പ്രദർശനം ആയിരുന്നു. 


ഞങ്ങൾ നേരത്തെ വന്ന വാഹനത്തിൽ തന്നെ കേറി മടക്ക യാത്രക്ക് തയാറായി. നല്ല രാത്രി… വഴി അങ്ങനെ പ്രത്യേകിച്ച് ഇല്ല. ഡ്രൈവർ ഒരു ദിക്ക് നോക്കി ഓടിക്കുകയാണ്. വന്നതുപോലെ അല്ല ഇടക്കികക്കു മണൽ കുന്നു കയറുന്നു നിരങ്ങി ഇറങ്ങുന്നു. കൂടെ ഉണ്ടായ പ്രായമായവർ ശരിക്കും കഷ്ടപ്പെട്ട് നിലവിളിയും ശകാരവും തുടങ്ങി. പാക്കിസ്ഥാനിക്ക് മനസ്സിലാവാത്തത് ഭാഗ്യം. പതുക്കെ പോകാൻ പറഞ്ഞു. പതുക്കെ പോയാൽ ടയർ മണലിൽ ആണ്ടു പോവും പിന്നെ ഇവിടെ തന്നെ കിടക്കേണ്ടി വരും അയാൾ പറഞ്ഞു. കാര്യമായി കഴിച്ചതെല്ലാം വയറിൽ മിക്സിയിൽ അടിച്ച പോലെ കലങ്ങിയിട്ടുണ്ടാവും. റൂമിൽ എത്തി കിടക്കയിൽ വീണതെ ഓര്മയുള്ളൂ.. ബെല്ലി ഡാൻസിന്റെ ഈണം കാതിൽ അപ്പോഴും മുഴങ്ങി..ഡാൻസും..


Tuesday, August 26, 2025

 ഒരു ഗൾഫ് യാത്രയുടെ ഓർമ …

മൂന്നാം ദിനം 


ഇന്ന് എന്തൊക്കെയാ പരിപാടി ഞാൻ പിള്ളേച്ചനോട് രാവിലെ തന്നെ ഫോൺ ചെയ്തു ചോദിച്ചു. നമ്മൾക്ക് ഒരു എട്ടു മണിക്ക് ബ്രേക്ക് ഫെസ്റ്റിന് പോകാം  പിള്ളേച്ചന്റെ ഒരു ബന്ധു അവരെ കാണാൻ വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഗീത വളരെ സന്തോഷത്തിലാണ്. അതുപോലെ തന്നെ മിനി യും അവളുടെ കസിൻ ജയൻ ഞങ്ങളുടെ ടൂർ പ്രോഗ്രാമിന്റെ ഇടയിൽ മിറക്കിൾ ഗാർഡനിൽ വച്ച് കാണാം എന്ന് ഫോൺ ചെയ്തു പറഞ്ഞു. എനിക്കും ധാരാളം സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഒരുത്തനും വന്നില്ല എന്നത് ചില്ലറ കണ്ണ് കടി ഉണ്ടാക്കി എന്ന് പറയാതെ വയ്യ. നമ്മുടെ ഡോക്ടർ ജീനു ഗൾഫ് അനാലിസിസ് തീർത്തിട്ടില്ല വളരെ ഗഹനമായ പഠന പരമ്പര തന്നെ പ്രതീക്ഷിക്കാം. ഇന്ന് ഗംഭീര നിർമ്മിതികളാണ് കാണാൻ പോകുന്നത് എന്ന വിവരം അദ്ദേഹം പുറത്തു വിട്ടു. ബുർജ് ഖലീഫ. 


പതിവ് പോലെ പ്രാതലിനു കുളി കഴിഞ്ഞു ഞങ്ങൾ പോയി. ഇന്നെന്തോ ബെന്നിയെ കണ്ടില്ല. ആശാൻ അടുത്ത ലാവണം തേടി പോയോ എന്ന് സംശയിച്ചു. ഇന്ന് ഒരു തമിഴ് നാട്ടുകാരനാണ് മേൽനോട്ടം. ഇന്ന് പുട്ടു ഉണ്ട് ആരോ പറഞ്ഞു. അത് തിന്നാൻ ഇവിടെ വരെ വരണോ എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടിയില്ല. ബെന്നിയാണെങ്കിൽ അരികത്തുവന്നു ഇന്നത്തെ മെനു വിശദീകരിക്കുമായിരുന്നു. അതുപോലെ കാപ്പിയോ ഓംലെറ്റോ വേണമെങ്കിൽ മൂപ്പർ തന്നെ എടുത്തു കൊണ്ടുത്തരും. പുതിയ ആൾക്കു അത്തരം യൂസേർഫ്രണ്ട്‌ലി മനോഭാവം ഇല്ല. ഇന്നും ആൾക്കാർ ദിര്ഹ മാറ്റവും ഷോപ്പിങ്ങും തകൃതിയായി രാവിലെ തന്നെ തുടങ്ങി. മിക്കവരും പരിസരവുമായി പൊരുത്തപ്പെട്ടു എന്ന് തോന്നി. 


ഇന്നത്തെ യാത്ര ഒരു പത്തരയ്ക്ക് തുടങ്ങി. നേരെപോയതു ദുബായ് മാളിലേക്കാണ്. അത് സ്ഥിതി ചെയ്യുന്നതു ഗൾഫ് കാരുടെ അഹങ്കാരമായ ബുർജ് ഖലീഫ എന്ന അംബര ചുംബിയുടെ ഏറ്ററ്വും താഴത്തെ നിലകളിൽ ആണ് എന്നുള്ളതാണ്. എല്ലാവരും കൂട്ടം തെറ്റാതെ ഗൈഡിനെ അനുഗമിക്കാൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ആൾക്കാർ ഒരൊലൊക്കേഷനും കണ്ടുപിടിക്കാൻ പരിസരത്തിന്റെ ഫോട്ടോ എടുത്തു വച്ചു. ചിലവർ കൃത്യമായ ലൊക്കേഷൻ മാപ്പും മൊബൈലിൽ ആക്കി. ഇനി വഴി തെറ്റിയാലും ലൊക്കേഷൻ നോക്കി വരാം. കാരണം ദുബായ് മാള് ചെറിയ മാളം അല്ല.  അതിനിടക്ക്, യാത്രയിൽ ഡ്‌ബൈ ഫ്രെയിം ദൂരെനിന്നും കണ്ടു. ടിക്കറ്റ് എടുത്തുവേണം ലിഫ്റ്റിൽ കയറാൻ അത് ഏറ്റവും മുകളിലത്തെ നിലയിലേക്ക് പോകില്ല പക്ഷെ തൊട്ടു താഴത്തെ നിലവരെ പോകും. ഒരു ബിഎൽഡിങ്ങിൽ കയറാൻ കാശു കൊടുക്കണം എന്നത് ഒരു അസാംഗത്യമായി തോന്നാം. ഈ ലിഫ്റ്റ് കയറൽ ചാർജ് കൊണ്ട് അവർ നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇവിടെയും ഫ്ലാറ്റ് കാർക്ക് പരീക്ഷിക്കാവുന്നതാണ്. മുകളിൽ നിന്നും നഗരം മുഴുക്കെ കാണാം വലിയ കെട്ടിടങ്ങൾ ചെറുതായി ചെറുതായി വരുന്നത് കാണാം. എല്ലാവരും ബുർജ് ഖലീഫ യുടെ ചുവട്ടിൽ നിന്നും പല രീതിയിൽ നിന്ന് ചിത്രങ്ങൾ പകർത്തി. ചില ആൾക്കാർ മൊബൈലിൽ ജീബി തീർന്നു എന്നും പറഞ്ഞു വിലപിക്കുന്നത് ഒപ്പിയെടുക്കുന്ന വിരുതന്മാരും ഉണ്ട്. ഒരാപ്പിൾ വാങ്ങൂ എന്ന്, ഫോൺ ആണേ, പരിഹാരം നിർദ്ദേശിക്കാൻ രസികന്മാർ ഉണ്ട്.  


ബുർജ് ഖലീഫ വിട്ടപ്പോൾ തന്നെ വിശന്നു തുടങ്ങി. ഇനി നേരെ രാവിസ് ഹോട്ടലിലിലേക്കാണ് പോയത് അവിടെ വിഭവ സമൃദ്ധമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. മീനിന് മീൻ ആട് കോഴി എല്ലാം തിന്നാൻ പാകത്തിൽ റെഡി. ടൂർ കമ്പനി അക്കാര്യത്തിൽ ഒരു പിശുക്കും കാണിച്ചില്ല എന്ന് പറയാതിരിക്കാൻ വയ്യ. 


പിന്നീട് പോയത് മനോഹരമായ ഒരു ഉദ്യാനത്തിലേക്കാണ്. മിറക്കിൾ ഗാർഡൻ പേര് അന്വർഥമാക്കും വിധം ഗംഭീരം. ഒരു മലാരണ്യത്തിൽ വലിയ വിസ്തൃതിയിൽ, പ്രദേശം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വർണ വിസ്മയം, അതും യഥാർത്ഥ പൂക്കളുടെ സൗന്ദര്യം, കാരണം വേനലിൽ വാടാതെ നില്ക്കാൻ കൃത്രിമ പൂക്കൾ ആണെന്ന് തെറ്റി ധരിച്ചേക്കാം. . മനോഹരം അവിസ്മരണീയം എന്നെ പറയേണ്ടു. പൂക്കൾ ഇഷ്ട്ടപെടാത്ത ആരുണ്ട്.  ചുട്ടു പൊള്ളുന്ന നാല്പത്തിഒന്നു ഡിഗ്രി ചൂടിൽ ഒരു കൂസലുമില്ലാതെ വിടർന്നു ചിരിക്കുന്ന ലില്ലി പൂക്കളും സഖിമാരും. കണ്ണിനു സദ്യ തന്നെ. പല രൂപത്തിൽ വലിയ ബോയിങ് വിമാനത്തിന്റെ മാതൃകയിൽ പിന്നെ യക്ഷി കഥകളിലെ കൊട്ടാര മാതൃകകളിൽ മൃഗങ്ങളുടെ രൂപത്തിൽ അങ്ങനെ പലതും. കണ്ടു കണ്ടു മനം കുളിർത്തു എന്ന് പറഞ്ഞാൽ തെറ്റില്ല. അപ്പോൾ ഭാര്യയുടെ കസിൻ സഹോദരൻ വന്നു അദ്ദേഹത്തിന് കൈയിൽ കരുതിയ നാട്ടിൽ നിന്നും കൊണ്ടുവന്ന ഏത്തക്ക ചിപ്സ് കൈമാറി. വൈകീട്ട് ഹോട്ടലിൽ വരം എന്നും പറഞ്ഞു പിരിഞ്ഞു. ഉദ്യാനത്തിൽ വിനോദ ഉപാധികളും തട്ട് കടപോലുള്ള പാനീയ വില്പനശാലകളും ധാരാളം ഉണ്ട്. ഒരു ഐസ് ക്രീം കടയിൽ പോയി അവിടെനിന്നും കപ്പ് ഐസ്ക്രീം ഓർഡർ ചെയ്ത മഹിളയെ ആംഗ്യങ്ങൾ കൊണ്ട് വളരെ സമർത്ഥമായി കുഴപ്പിക്കുന്ന വിദ്യ ഏറെ രസകരമായിരുന്നു. അവർ ഇറാനിൽ നിന്നും ഉള്ള കച്ചവടക്കാരായിരുന്നു. ഒരു അല്ബാബാ ലുക്ക് ഉണ്ട്. അവസാനം കുറെ കളിപ്പിച്ചു ഐസ് ക്രീം കൊടുക്കുകയും നല്ല കാശു വാങ്ങുകയും ചെയ്തു. അതുപോലെ സ്വാദിഷ്ടമായ മാങ്ങാ അതുപോലുള്ള പഴവര്ഗങ്ങള് ചേർത്ത പ്രത്യേക ജ്യൂസ് ഉണ്ട്. പേര് കിട്ടുന്നില്ല. ഏതായാലും ഗൾഫിൽ പോയാൽ ഒഴിവാക്കാൻ പറ്റാത്ത കാഴ്ച വിരുന്നാണ് മിറക്കിൾ ഗാർഡൻസ്. 


വെയിൽ പതുക്കെ ചാഞ്ഞു തുടങ്ങി എന്നാലും ചൂടുണ്ട്. മണലാരണ്യത്തിന്റെ പ്രത്യേകത ആണെന്ന് തോന്നുന്നു രാത്രി ചൂട് പകലിനേക്കാൾ ഗണ്യ മായി കുറയുന്നുണ്ട്. അടുത്തത് ഗോളബൽ വില്ലജ് ആണ്. വാസ്തവത്തിൽ മറ്റു ഏതൊരു കാഴ്ചയേക്കാളും ഇഷ്ടപ്പെട്ടതും വ്യത്യസ്തവുമായ അനുഭവമാണ് ഏതൊരാൾക്കും ഗ്ലോബൽ വില്ലജ് നൽകുക. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സമ്മേളനം. അവരുടെ സാംസ്‌കാരിക തനിമകൾ ഒരു കാലിഡോസ്കോപ്പിൽ എന്നപോലെ കാണാം. യഥാർത്ഥത്തിൽ ഒരുദിവസം മതിയാവില്ല മുഴുവൻ കാണാൻ. ഒരു രാജ്യത്തിൻറെ അടയാളം എന്തൊക്കെ ആണ് എന്ന് മനസ്സിലാവും. വസ്ത്രങ്ങൾ, കാർഷിക വിഭവങ്ങളായ ഫലങ്ങൾ വാദ്യോപകരണങ്ങൾ പിന്നെ ചില കലാപരിപാടികളുടെ അവതരണം, ഭക്ഷണം അതിലേറെ അവരുടെ പെരുമാറ്റം ഇവയെല്ലാം ഓരോരാജ്യങ്ങളെ അടയാളപ്പെടുത്തും. തുർക്കി പവലിയനിൽ ആകർഷകമായി തോന്നിയത് അവരുടെ പരവതാനികൾ  ആണ്. എന്തൊരു ഭംഗിയാണ് അവക്ക്. വളരെ സൂക്ഷ്മമായി നെയ്തെടുത്ത കവിതകൾ ആണ് ഓരോന്നും. ഒരു അറബിക്കഥയിലെ രാജകുമാരൻ പരവതാനിയിൽ പറന്നു നടക്കുന്നതിന്റെ ചിത്രം എപ്പോഴോ കണ്ടിട്ടുണ്ട് അതോർത്തു പോയി അപ്പോൾ. നല്ല വിലയുണ്ട് പര്വതനിക്കു അതിനാൽ ഒന്നും വാങ്ങിയില്ല പിന്നെ കൊണ്ട് വരാനുള്ള ബുദ്ധിമുട്ടും. ഇറാഖിന്റെ സ്റ്റാളിൽ ഒരു അറബി ഗാനം ആലപിക്കുന്നത് കുറച്ചുനേരം അവിടെ ഇരുന്നു കേട്ടു നല്ല ഇമ്പമുള്ളതും വ്യത്യസ്തവുമായ ആലാപനരീതി. അവിടെ ധാരാളം തുണി താരങ്ങൾ ഉണ്ട്. സൗദി അറേബ്യ യുടെ പവലിയനിൽ നല്ല മുന്തിയതരം ഈന്ത പഴങ്ങൾ ആണ്. കുറച്ചു അധികം വാങ്ങി. നാട്ടുകാർക്ക് കൊടുക്കാനായി. അവിടെ കുനാഫ എന്ന പ്രത്യേകതരം മധുര പലഹാരം ചോക്കലേറ്റ് പോലിരിക്കും അവിടുത്തെ സ്പെഷ്യൽ ഐറ്റം ആണെന്നും പറഞ്ഞു വാങ്ങിച്ചു. നല്ല സ്വാദു ഉണ്ടായിരുന്നു. മകനാണ് വാങ്ങിക്കാൻ പ്രേരിപ്പിച്ചത്. സമയ കുറവ് കാരണം നമ്മൾ യൂറോപ്യൻ പാവലിയനുകൾ സന്ദർശിച്ചില്ല. വരും മാസങ്ങളിൽ മെയ് മാസം അവസാനത്തോടെ ചൂട് കണക്കും അപ്പോൾ പാവലിയനുകൾ അടച്ചിടുമത്രേ. രാത്രി വൈകി ഞങ്ങൾ അവിടെനിന്നു നേരെ താമസ സ്ഥലത്തിനടുത്തുള്ള ഒരു ഹോട്ടലിൽ രാത്രി ഭക്ഷണം കഴിച്ചു.  സദ്യ ഒന്നും ഇല്ല, സാദാ. കടകൾ രാത്രി വൈകിയും ഉണ്ട് അതിനാൽ വേണമെങ്കിൽ ഷോപ്പിംഗ് നിർത്തേണ്ട കാര്യമില്ല എന്ന് ഗൈഡ് എല്ലാവരോടുമായി പറഞ്ഞു പിരിഞ്ഞു. ഞങ്ങൾ ഏതായാലും ഇന്നത്തെ അക്കൗണ്ട് ക്ലോസ് ചെയ്തു ഗുഡ് നൈറ്റ് അടിച്ചു.


Wednesday, July 23, 2025

 ഒരു ഗൾഫ് യാത്രയുടെ ഓർമ …

രണ്ടാം ദിനം 

 

അതിരാവിലെ ഏഴു മണിക്ക് തന്നെ ഉറക്കം ഉണർന്നു എണീറ്റു. ഗൾഫ് ആയാലും പല്ലുതേപ്പ് മുടക്കിയില്ല. ഏഴരക്കാണ് പ്രാതൽ തുടങ്ങുന്നത് എട്ടരവരെ എങ്കിലും ഉണ്ടാവും നല്ല പാതി പറഞ്ഞു. ഇല്ലെങ്കിൽ ദിർഹം ഒരുപാടു എണ്ണി കൊടുക്കേണ്ടിവരും വേഗം പോകാം. ഗൾഫ് ആയതു കൊണ്ട് ഉപ്പുവെള്ളം ആയിരിക്കും പൈപ്പിൽ എന്ന് വിചാരിച്ചിരുന്നു. നല്ല വെള്ളം അറബി നാടിനെ സർവാത്മനാ സ്തുതിച്ചു. കുറച്ചു വെള്ളം ചിലവാക്കി സാമാന്യം ഭേദപ്പെട്ട ഒരു കുളി പാസാക്കി. ഞങ്ങൾ രണ്ടു പേരും താഴെ ഭക്ഷണ ശാലയിലേക്ക് പ്രവേശിച്ചു. നമ്മുടെ ആൾക്കാരെല്ലാം പ്ലേറ്റ് നിറയെ പല വർണ്ണത്തിലുള്ള, ആഹാരങ്ങൾ നിരത്തി, എവിടെനിന്നു തുടങ്ങണം എന്ന് സംശയിക്കുന്ന മാതിരി ഇരിപ്പുണ്ട് ചിലർ. മുഴുവൻ മുട്ട വിഴുങ്ങണോ അതോ ഓംലെറ്റ് മതിയോ എന്നിങ്ങനെ.   ചായയും ജ്യൂസും ഒന്നിച്ചു അകത്താക്കുന്നവരും ഉണ്ട്.  ഞങ്ങൾ കയറിയതും സുമുഖനായ ചെറുപ്പക്കാരൻ ഇരിപ്പിടം കാണിച്ചു  തന്നു. ആളെ കണ്ടപ്പോഴേ മനസ്സിലായി മലയാളി ആണെന്ന്. പേരെന്താ ഞാൻ തിരക്കി. ബെന്നി മൂന്നാലു മാസമായി ഇവിടെ  ആണ് ജോലി. ഓക്കേ… ജോലി ശമ്പളം എങ്ങനെ ചോദിക്കാതിരിക്കാൻ തോന്നിയില്ല. ദോഷമില്ല തട്ടി മുട്ടി പോകാം. നാട്ടിൽ എവിടെയാ ബെന്നി താമസിക്കുന്നത്. പത്തനം തിട്ട. സുന്ദരമായ ഒരു ജില്ല അവിടെ അതിഥി തൊഴിലാളികൾ മേലനങ്ങി പണിയെടുത്തു കാശുണ്ടാക്കുന്നു. ഇവൻ ഇവിടെ തട്ടിമുട്ടി കഴിയുന്നു. മനസ്സിൽ പറഞ്ഞു. ഞങ്ങൾ അത്യാവശ്യം കഴിക്കാൻ എടുത്തു ഇരുന്നു. ഓംലറ്റ് വേണോ ബെന്നി ആരാഞ്ഞു. ഇദ്ദേഹത്തിന് മനസ്സ് വായിക്കാൻ കഴിവുണ്ടല്ലോ. മൂപ്പർ തന്നെ പോയി കൊണ്ട് വന്നു തന്നു. 

 

ഇന്ന് പതിനൊന്നു മണിക്ക് ശേഷമേ യാത്ര യുള്ളൂ. അതിനാൽ ജനങ്ങൾ അടുത്തുള്ള  സ്റ്റോറു കളിൽ കയറി നിരങ്ങി. ചിലർ രൂപ ദിർഹം ആക്കി രൂപാന്തരപ്പെടുത്തി. ഞാനും പോയി രൂപയെ അറബിയാക്കി. ഇവിടുന്നു പോകുമ്പോൾ രൂപ വമ്പൻ സാധനമാണ്  ഡോളറോട് സമം എന്നൊക്കെ യായിരുന്നു  പക്ഷെ സമാധാനമായത് നമ്മുടെ ഡ്രൈവർ പാകിസ്താനി പറഞ്ഞത് അവരുടെ എൺപതു രൂപയ്ക്കു ഒരു ദിർഹം കിട്ടുമ്പോൾ നമ്മുടെ 24 രൂപയ്ക്കു ഒരു ദിർഹം കിട്ടും എന്നത് കേട്ടപ്പോഴാണ്. മനുഷ്യന്റെ കാര്യമേ വേറൊരാൾക്കു തട്ട് കിട്ടുമ്പോ സന്തോഷം. അവരുടേതും നമ്മുടേതും പണ്ട് മൂല്യത്തിൽ ഒരുപോലെ ആയിരുന്നത്രേ. 

 

ഞങ്ങൾ നേരെ പോയത് സബീൽ പാർക്ക് എന്ന സ്ഥലത്തെ ദുബായ് ഫ്രെയിം കാണാനാണ്. ടൂർ ഗൈഡ് അതിന്റെ വിവരണം തന്നുകൊണ്ടേ യിരുന്നു. ദുബായ് ഫ്രെയിം എന്ന് വച്ചാൽ ഫോട്ടോ ഫ്രെയിം പോലുള്ള പക്ഷെ കൂറ്റൻ നിർമിതി ആണെന്നും. അതിന്റെ ഒരു ഭാഗത്തുനിന്നും മുകളിലേക്കു റോക്കറ്റ് പോലെ പോകാം  മറ്റേ ഭാഗത്തു കൂടെ  താഴേക്കും വരാം. ഫ്രെമിന്റെ ഒരുഭാഗം ഓൾഡ് ദുബായ് മറ്റേ ഭാഗം ന്യൂ ദുബായ് രണ്ടും ഒരു ഫ്രെമിൽ നിന്നും വീക്ഷിക്കാം. ഇത് ഒരു പ്രധാന ലാൻഡ് മാർക്ക്  ആണത്രേ. ഞങ്ങൾ വാരി വരിയായി നിന്ന് ലിഫ്റ്റിന്റെ അരികത്തെത്തി. മുകളിലേക്ക് പോകുമ്പോൾ വീഡിയോ റെക്കോർഡിങ് തുറന്നു ലെൻസ് വെളിലെ ദൃശ്യങ്ങൾ വീക്ഷിക്കാൻ പാകത്തിൽ ഒരുങ്ങണമെന്നു ഗൈഡ് ഉത്ബോധിപ്പിച്ച പ്രകാരം. വീഡിയോ ക്യാമറാമാൻ മാറും വീഡിയോ കുമാരികളും ആവും വിധത്തിൽ ദൃശ്യങ്ങൾ പിടിക്കാൻ തുടങ്ങി. ഒരു ഫോട്ടോ ഫ്രെയിം പോലെ തന്നെ ഫ്രെമിന്റെ ചട്ടകളിൽ സ്വർണ ലിപികളിൽ എഴുതിയപോലെ ഉള്ള ഡിസൈൻ ദൂരെ നിന്നും തന്നെ കാണാം. മുകളിൽ ധാരാളം പെയിന്റിംഗ് ഒക്കെ ഉള്ള ചുമരുകൾ ഉള്ള വലിയ ഹാൾ ആണ് ഒരു വശത്തുനിന്നും മറ്റേ അറ്റത്തേക്ക് ഈ ഹാളിൽ കൂടെ നടക്കാം. എന്നാൽ തറ സുതാര്യമായ ഗ്ലാസ് ആണ്.  ഏകദേശം നൂറ്റമ്പതു മീറ്റർ താഴെ ഉള്ള കാഴ്ചകൾ കാലിനടിയിൽ കൂടെ കാണാം. നടക്കുമ്പോൾ ആദ്യമൊക്കെ പേടി തോന്നും. ടെക്നോളജിയിൽ വിശ്വാസം ഉള്ള ആൾക്കാർ ഇതൊരു പുത്തൻ അനുഭവമായി എടുത്തു മനസാ അഭിനന്ദിക്കും. ആത്മ വിശ്വാസം ഇല്ലാത്തപ്പോഴാണ് അന്ധ വിശ്വാസത്തിനു പുറകെ പോകുന്നത് എന്ന് തോന്നി. 

 

അടുത്തതായി പോയത് മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന ഓവൽ ആകൃതിയുള്ള വലിയ നിർമിതി കാണാനാണ്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചത് എന്താണെന്നല്ലേ  എല്ലാ നിര്മിതികളും ഒന്നിനൊന്നു വിഭിന്നങ്ങളും വളരെ വലുതും ആണെന്നുള്ള താണു. എല്ലാം തന്നെ സാധാരണ കാണുന്ന രൂപങ്ങളെ അല്ല. അപ്പോഴാണല്ലോ ശ്രദ്ധിക്ക പെടുന്നതും. ഏതായാലും ഈ ഓവൽ കുഴലിൽ കയറി ഇറങ്ങി. അത്ര തന്നെ. കുഴൽ എന്ന് പറഞ്ഞെങ്കിലും അതിൻറെ ഉള്ള വശം വലിയ സ്ഥലമുള്ള നടപ്പാടകളുള്ള വരാന്തകൾ നിറഞ്ഞതാണ്. ഭാവിയിൽ വരാൻ പോകുന്ന അത്ഭുതങ്ങൾ നിറച്ച ഒരു നിധി കുംഭം ആണെന്ന് ഗൈഡ് പറഞ്ഞു. ഒരുദിവസം മുഴുവൻ വേണം കാണാൻ. അപ്പോ പിന്നെയാവട്ടെ. എല്ലാവരും ഫോട്ടോ എടുത്തു ഉച്ച ഭക്ഷണത്തിനു ലുലു മാളത്തിൽ പോയി. അവിടെയും സുഭിക്ഷമായ സസ്യേതര സദ്യ തന്നെ ഏർപ്പാടാക്കിയിരുന്നു. അവസാനം നല്ല പായസവും ഉണ്ടായിരുന്നു. ഏതായാലും തീറ്റ ക്കു ഒരു കുറവും ഇല്ല. ഭക്ഷണം ധൈര്യ മായി കഴിക്കാം എന്നതിന് ഇവിടുത്തെ ഭരണകൂടത്തെ അഭിനന്ദിക്കുന്നു.

 

അടുത്തതായി ദുബായ് സിറ്റി ടൂർ ആണ്. നേരെ പോയത് സമുദ്രം നികത്തി ഉണ്ടാക്കിയ ഒരു ഗ്രാമത്തിലേക്കാണ്. ബ്ലൂ വാട്ടർ ഐലൻഡ്. ആകാശ കാഴ്ച്ചയിൽ ഒരു പനയും അതി ന്റെ ഓലകളും മാതൃകയിൽ പണിത ഗ്രാമം. തികച്ചും കൃത്രിമമായ നിർമിതി. നമ്മുടെ വെല്ലിങ്ടൺ ദ്വീപ് എറണാകുളത്തുള്ളത് ഇങ്ങനെ രൂപപ്പെടുത്തിയതാണെന്നു കേട്ടിട്ടുണ്ട്. ഏതു നിര്മിതിയും സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലും വരുമാന മാർഗവും ആക്കി വിജയം നേടുകയാണ് അറബി. പിന്നീട് നമ്മൾ ഒരു ചെറിയ ചാൽ കടന്നു അക്കരെ പോകുവാൻ, അബ്ര, എന്നാൽ കടത്തു വഞ്ചി കയറി പോയി. അക്കരെ സ്വർണ കലവറ ഗോഡ് സൂഖ് സ്വർണ കടകളുടെ തെരുവ് കാണാനിടയായി. ഇന്ന് അകത്തോട്ടു ആരും പോയില്ല കാരണം സമയ കുറവ് തന്നെ. വേറെയും തെരുവുകൾ അക്കരെ നിന്നും കണ്ടു. കുറച്ചു അഫ്ഘാൻ തെരുവ് കച്ചവടക്കാരെ പരിചയപ്പെട്ടു അവർക്കു ഇന്ത്യ ക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് സ്നേഹം ഉള്ള തായി തോന്നി. അവർ ഇവിടെ കാണുന്നതുപോലെ തെരുവോരങ്ങളിൽ തുണി താരങ്ങളും ചില ഇലക്ട്രോണിക് സാധനങ്ങളും ആണ് വില്പനക്ക് വച്ചിട്ടുള്ളത്. ഞാൻ അഫ്ഘാൻ ഉണക്ക പഴങ്ങൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അതിനു പ്രത്യേക മാർക്കറ്റ് ഉണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ ഏകദേശം സന്ധ്യ ആവാറായി. ഞങ്ങൾക്കു മുന്നിൽ ദുബായ് യുടെ രാത്രി സൗന്ദര്യം തെളിഞ്ഞു വന്നു. അല്പവസ്ത്ര ധാരികളായ സുന്ദരിമാർ ഒരു ബുദ്ധി മുട്ടും കൂടാതെ ഈ അറേബ്യൻ നാട്ടിൽ ധൈര്യ പൂർവം വിഹരിക്കുന്നു അതുഭുതമായി. ആകാശം മുട്ടെയുള്ള അംബരചുംബികൾ ദീപാലങ്കാരത്താൽ മിന്നി തിളങ്ങി. വലിയ രാക്ഷസ (GIANT) ചക്രം ദീപാലങ്കാരത്തിൽ ചക്രവാളത്തിൽ തെളിഞ്ഞു വന്നു . കുട്ടികളും യുവതി യുവാക്കളും സന്തോഷത്തോടെ ജീവിതം ആഘോഷിക്കുന്നത് നമ്മൾക്കും ആനന്ദം പകരും.  നമ്മൾ  ഇനി പോകുന്നത് മറീന ദൗ ക്രൂയിസ് എന്ന പരിപാടിക്കാണ്. നമ്മൾ ഇപ്പോഴുള്ളത് ഒരു ചാനൽ അരികിലാണെന്നു പറഞ്ഞല്ലോ അതിനടുത്തു തന്നെ യാണ് മറീന ഒരു വലിയ ബോട്ട് അതാണ് ഈ പറയുന്ന ക്രൂയിസ്. അത് കനാലിലൂടെ പതുക്കെ യാത്ര പോകും. ദുബായ യുടെ ഒരു പരിച്ഛേദം രാത്രി ദൃശ്യം ആസ്വദിച്ചുള്ള യാത്ര. നിർത്താതെ എല്ലാവരും ഫോട്ടോസ് എടുത്തു കൊണ്ടേ യിരുന്നു. മുകളിലെ തടത്തിൽ ഇരുന്നു യാത്ര ചെയ്യാം. യാന ത്തിന്റെ മുൻ ഭാഗത്തു സ്ഥലം ഒഴിച്ചിട്ടിരിക്കുന്നു അവിടെ കലാപരിപാടികൾ നടത്താനുള്ള സ്ഥലമാണ്.  യാത്രക്കാർ വന്നു മലയാള പാട്ടുകളും ഹിന്ദി പാട്ടുകളും ആലപിച്ചു കൊണ്ടിരുന്നു. അതിനിടെ ബുഫേ ആയി അത്താഴം കഴിക്കാനുള്ള ഏർപ്പാടും ഉണ്ടാക്കി യിരുന്നു. അത്താഴം തുടങ്ങിയപ്പോൾ എവിടുന്നോ ഒരു നർത്തകൻ പ്രത്യക്ഷപ്പെട്ടു. നർത്തകിയെ ആയിരുന്നു പ്രതീക്ഷിച്ചതു. അറബി സ്ത്രീ പക്ഷക്കാരാണ് ആണെന്ന് തോന്നി അതാ നർത്തകനെ  കൊണ്ട് വന്നത് . ഉച്ചത്തിൽ ഹിന്ദി പാട്ടിനോട് ചുവടു വച്ച് മനോഹരമായ നർത്തനം. പിന്നെ അവിടെയുള്ള പ്രസിദ്ധമായ തനൗറ നർത്തനം. പല വർണ്ണത്തിലുള്ള എൽ ഇ ഡി ബൾബുകൾ തുന്നി ചേർത്ത പാവാട അതുപോലെ മേൽ വസ്ത്രങ്ങളും അത് രാത്രിയുടെ കറുപ്പാർന്ന തിര  ശീ  ലക്കു മുന്നിൽ വെട്ടി തിളങ്ങി. അതിവേഗം പമ്പരം കണക്കെ ചടുലമായി കറങ്ങിയും കുനിഞ്ഞും നിവർന്നും ഉള്ള നർത്തനം. ചിലപ്പോൾ ഉടയാ ടയുടെ ഒരുഭാഗം വേർപെടുത്തി തലയ്ക്കു മീതെ കറക്കിയും നർത്തനം താളത്തിനൊത്തു കൊടുമ്പിരിക്കൊണ്ടു. നർത്തകൻ ചിലപ്പോഴൊക്കെ സദസ്സിലെ സുന്ദരിമാരെ യും ഒപ്പം കൂട്ടി നിർത്ത ചുവടുകൾ വച്ച്. തനൗറ നിർത്ത്നം  ഏതായാലും മനോഹരം ആസ്വാദ്യം. ഇനി നമ്മൾ തിരിച്ചു ഹോട്ടൽ ഗ്രാൻഡ് എസ്എൽസിയർ വച്ച് പിടിച്ചു. പോകുന്നവഴി ആരോ വിളിച്ചു പറഞ്ഞു അതാ ദുബായ് ഫ്രെയിം ലൈറ്റിൽ തിളങ്ങുന്നു. ഒരാൾ ദുബായ് ഫ്രെയിം വീണ്ടും?. മറ്റേ ആൾ ഇങ്ങനെ എത്ര സെക്രട്ടറിയേറ്റ് കാണാനിരിക്കുന്നു. 

ഇവിടെ രാത്രിയോ പകലോ ഒന്നും ഇല്ല വേണമെങ്കിൽ രാത്രി ഉറങ്ങാതെ ഷോപ്പിംഗ് നു പോകാം എന്ന് ടൂർ ഗൈഡ് പറഞ്ഞത്, സുന്ദരിമാർക്ക് ക്ഷ ഇഷ്ടപ്പെട്ടു. നാളെ ഉച്ചക്ക് ശേഷമേ യാത്രയുള്ളൂ എന്ന അറിയിപ്പോടെ രണ്ടാം ദിനം സമാപ്തം.

Wednesday, July 9, 2025






 

ഒരു ഗൾഫ് യാത്രയുടെ ഓർമ …

 

കടലിനക്കരെ പോണോരെ കാണാ പൊന്നിന് പോണോരെ..

പോയിവരുമ്പോൾ എന്ത് കൊണ്ടുവരും…

പതിനാലാം രാവിലെ പാലാഴി കടവിലെ...

മത്സ്യ കന്യക മാരുടെ മാണിക്യ കല്ല് തരാമോ..

യാത്രക്ക് തയ്യാറെടുക്കുമ്പോൾ ചെമ്മീനിലെ പ്രശസ്തമായ ഈ  പാട്ടു മനസ്സിലോട്ടു പലപ്രാവശ്യം ഓടിയെത്തി. പഠിച്ചവരും അല്ലാത്തവരും ഒരുകാലത്തു നമ്മുടെ നാട്ടിൽ നിന്നും ആദ്യം പോയി കൊണ്ടിരുന്നത് ബോംബെക്കാണ് അവിടെ നിന്നും അടുത്ത ഭാഗ്യ നിലമായ ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കി ആവും യാത്ര. ആദ്യമൊക്കെ അനധികൃതമായി ലോഞ്ചിൽ, അഥവാ വലിയ വള്ളം അതിലാണ് പൊയ്ക്കൊണ്ടിരുന്നത്. അത് ഒരു ഭാഗ്യ പരീക്ഷണം ആണ് അപകടം ഏതു സമയത്തും വരാം.ആ കാണുന്നത് ഗൾഫ്, ട്രൗസർ വലിച്ചു കേറ്റി വെള്ളത്തിലേക്ക് ചാടിക്കോ നീന്തി നീന്തി അക്കര പിടിച്ചോസിനിമയിൽ മാമുക്കോയ യുടെ ഡയലോഗ്അവിടെ എത്തിയാലോ തികച്ചും അനാരോഗ്യകരമായ കാലാവസ്ഥയോടു മല്ലടിച്ചു ജീവിക്കണം. എന്നാലും ഇവിടുത്തേക്കാൾ വരുമാനം ഉണ്ടാക്കാം എന്നതാണ് അതിന്റെ പ്രചോദനം. അങ്ങനെ ചോര നീരാക്കി ഉണ്ടാക്കിയ പണം നല്ല അളവിൽ പ്രയോജനപ്പെടുത്തിയ നാടാണല്ലോ കേരളം. അങ്ങനെ ഉള്ള ഭാഗ്യ തുരുത്തായ ഗൾഫ് നാട് കാണാൻ പണ്ട് മുതലേ ഒരു ആഗ്രഹം ഉണ്ടയിരുന്നു. മാന്തിയാൽ എണ്ണ കിട്ടും എന്നൊക്കെ കേട്ടിട്ടുണ്ട് നേരിട്ട് കാണാലോ. സുഹൃദ് കുടുംബങ്ങൾ അരവിന്ദൻ പിള്ള ഗീത, ജീനു ആനന്ദി  ദമ്പദികൾ കൂടെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ നല്ലപാതി മിനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. 

 

സൂര്യ ശ്രീ എന്ന നാടുകാണിക്കൽ സംഘത്തിന് അഡ്വാൻസ് കൊടുത്തു ഉറപ്പിച്ചു. ഒരാൾക്ക് എഴുപത്തേഴായിരം പിന്നെ വിസ ചെലവ് വേറെ രണ്ടുപേർക്കു നല്ല തുകയായി. കള്ള ലോഞ്ചു കേറുന്നതാ ലാഭം എന്ന് ഞാൻ പറഞ്ഞു.അങ്ങനെ പോയാൽ അവിടെ ജയിലിൽ കിടക്കാം ഇങ്ങോട്ടു തിരിച്ചു വരികയും വേണ്ടശ്രീമതി പരിണിത ഫലം പ്രവചിച്ചു. അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, അവിടെ എത്തിയാൽ അവരെ തട്ടാതെയും മുട്ടാ തെ യും നടക്കാൻ പറ്റില്ല എന്ന് തട്ടിവിട്ടിട്ടും കാശൊന്നും കുറച്ചില്ല പഹയൻ. 

 

ഏതായാലും ഏപ്രിൽ 24 രാത്രി എയർ ഇന്ത്യ എക്സ് പ്രസ് എന്ന പറക്കും ശകടത്തിൽ നാലു മണി 30 നിമിഷം കൊണ്ട് അറബിക്കടൽ താണ്ടി സ്വപ്ന ഭൂമിയിൽ എത്തി. അബുദാബി സായിദ് അന്താരാഷ്ട വിമാനത്താവളം അവിടുത്തെ രാഷ്ട്ര സ്ഥാപകനായ സുൽത്താന്റെ പേര് ആണത്രേ വിമാനത്താവളത്തിന് ഇട്ടതു എന്ന് പിന്നീട് നമ്മുടെ യാത്രാ ഗൈഡ് ആയ ശകീയിം പറഞ്ഞു. ഏതായാലും പുറത്തു നല്ല ചൂടാണെങ്കിലും എയർപോർട്ട് ഫ്രിഡ്ജ് പോലെയിരുന്നു. വിശാലമാണ് കേട്ടോ. രാത്രി മുഴുവൻ വിമാനത്താവളത്തിൽ ഉറങ്ങിയും നടന്നും കഴിച്ചു കൂട്ടി. കാരണം പല പട്ടണങ്ങളിൽ നിന്നും വിവിധങ്ങളായ വിമാനങ്ങളിൽ വരുന്ന എല്ലാവരെയും സംഘടിപ്പിച്ചു ഒരു ബസിൽ കൊണ്ട് പോകണം. എയർപോർട്ടിൽ നിന്നും ചായകുടിച്ചു ജീന് ആണ് കാശു ദിര്ഹത്തിൽ കൊടുത്തതു  നമ്മുടെ 750 രൂപ ആയത്രേ വലിയ കോപ്പ യിലാ തന്നത് അതാ സമാധാനവും സമാധാനക്കേടും കുടിച്ചു തീർക്കാൻ വിഷമിച്ചു വില ഓർത്തിട്ടു കളയാനും പറ്റില്ല. ചായക്ക്‌ ചായ തന്നെ വേണ്ടേ ശ്രീമതി സമാധാനിപ്പിച്ചു. 

 

വിമാന താവളത്തിൽ നിന്ന് തന്നെ പല്ലു തേപ്പും മറ്റു കർമങ്ങളും നടത്തി തൃപ്തി പ്പെട്ടു. ബസ് വന്നു നമ്മൾ 22 പേർ ധാരാളം ഇരിപ്പിടങ്ങൾ ഒഴിവാണ്. നേരെ പോയത് ഒരു ഹോട്ടലിലേക്കാണ് അവിടെ നമ്മുടെ ദോശയും ഇഡ്ഡലിയും കാത്തിരിക്കുന്നുണ്ടായിരുന്നു. അബുദാബി നഗരത്തിൽ കൂടെ ബസ് പോയത് നേരെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്‌ കാണാൻ വേണ്ടിയാണു. താജ് മഹൽ പോലെ പണിതിട്ടുണ്ട്. പോകുന്ന വഴി ധാരാളം മരങ്ങളും ചെടികളും. ഈ മണലാരണ്യത്തിൽ വളരാൻ ഇവ പ്ലാസ്റ്റിക് ആണോ? അല്ല ടൂർ ഗൈഡ് ഷാഖീം വിവരിച്ചു അവിടത്തെ സുൽത്താന്റെ ദീർഘ വീക്ഷണവും ഭരണ ചാരുതയും. എല്ലാം വലിയ  മരം ആയി തന്നെ പിഴുതു കൊണ്ട് വന്നു നട്ട താണത്രേ. ഒരു കോവക്ക തണ്ടു നട്ടു കിളിർപ്പിക്കാൻ പറ്റാത്തവന് ഇത് അത്ഭുതം തന്നെ. എല്ലാ മരങ്ങൾക്കും തിരി നന ഉണ്ടത്രേ. ആ ആവശ്യത്തിന് വേണ്ട വെള്ളം വെറുതെ ഒഴുക്കി കളയുന്ന ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ചതു കൊണ്ടാണത്രേ നടപ്പിലാക്കുന്നത്. റോഡ് നല്ല വീതിയും വൃത്തിയും ഉള്ളതാണ്. പള്ളി ക്കകത്തു കയറുമ്പോൾ ധരിക്കേണ്ട വസ്ത്ര രീതി വിശദമായി ഗൈഡ് പറഞ്ഞു തന്നു. ശ്രീമതി യുടെ കൈ മറയാൻ വേണ്ടി രണ്ടു തുണി ഉറകൾ വാങ്ങി കയറ്റി കൈ അകത്താക്കി. ഞാൻ കൈ മടക്കു നിവർത്തി ഗൾഫൻ ആയി. ശ്രീമതി തട്ടവും കൂടി ഫിറ്റ് ചെയ്തപ്പോൾ ഗൾഫി ആയി. കൂട്ടത്തിലെ പോറ്റി പറഞ്ഞു ഇത്രയൊക്കെ ചെയ്യാം മറ്റേതു ചെയ്യാൻ പറഞ്ഞാൽ ഇച്ചരെ ബുദ്ധി മുട്ടാണ്.  പൊറ്റി പേടിക്കാതെ വന്നോ പ്രശനം ഇല്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. വലിയ തൂക്കു വൈദ്യത വിളക്ക്,ലോകത്തിലെ വലുപ്പത്തിൽ രണ്ടാമതാണത്രേ തൂക്കിയിട്ടത് കണ്ടു. ലോകത്തിലേക്കും വച്ച് വലിയ പരവതാനിയും കണ്ടു. എല്ലാം തന്നെ ഭംഗിയായി വൃത്തിയായി വച്ചിട്ടുണ്ട്. അവിടെ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു. 

 

പിന്നീട് പോയത് റാവിസ് ഹോട്ടലിൽ ഉച്ചക്ക ഊണിനാണ് . റാവിസ് നമ്മുടെ കൊല്ലം കാരൻ  രവി പിള്ള യുടെ താനെന്നു പറഞ്ഞപ്പോൾ കൂട്ടുകാരൻ അരവിന്ദൻ പിള്ള ഒന്ന് ഷർട്ട് നേരെയാക്കി ചിരിച്ചു, നമ്മുടെ നാട്ടുകാരൻ. നോൺ വെജിറ്റേറിയൻ സദ്യ ആണ്, പോറ്റി കുടുംബം അവർ നാലു പേർക്ക് പ്രത്യേകം സസ്യ ഭോജനം ഏർപ്പാട് ചെയ്തിരുന്നു. പോറ്റി നല്ലൊരു വ്യക്തിയാണ് മണം  അടിച്ചാലൊന്നും വേവലാതിയില്ല. വലുപ്പത്തിലുള്ള അയക്കൂറ വറുത്തത്, മീൻ കറി ചിക്കൻ കറി പിന്നെ സാംബാർ തോരൻ തുടങ്ങി വിഭവ സമൃദ്ധമായ സദ്യ അവസാനം ഒരു പായസവും ഉണ്ട്. തലേന്ന് എയർ ഇന്ത്യ രാത്രി പട്ടിണിക്കിട്ടത് കൊണ്ട് ആവോളം കഴിക്കാൻ പറ്റി. മീൻ ഫ്രഷ് ആണെന്ന് ഷാകീം പറഞ്ഞു ഇവിടെ ഗൾഫിൽ കൊടുത്തു ബാക്കി വരുന്നത് രണ്ടാഴ്ച കഴിഞ്ഞേ കൊച്ചിക്കാർക്കു കൊടുക്കൂ എന്നാ മൂപ്പരുടെ അഭിപ്രായം. മീൻ നല്ല രുചി ആയിരുന്നു. തിരുവനന്തപുരത്തു കാർക്ക് നോൺ വെജിറ്റേറിയൻ സദ്യ ഒരു പുതുമ ആണ്. നമ്മൾ മലബാർ കാർക്ക് വിഷുവിനു നോൺ വെജിറ്റേറിയൻ സദ്യ ആയതുകൊണ്ട് പ്രത്യേകത ഇല്ല.  എന്തായാലും നല്ല മലയാളി സദ്യ, കേരളത്തിൽ ബംഗാളി സദ്യ ഉണ്ട് ശീലിച്ച വരല്ലേ നമ്മൾ. വെക്കാൻ മലയാളി വിളമ്പാൻ മലയാളി ഗൾഫാൻ മാരുടെ ഭാഗ്യം ഇവിടെ കേരളത്തിൽ എല്ലാം ബംഗാളി. ചുരുക്കം പറഞ്ഞാൽ നല്ല മലയാളി സദ്യ കഴിക്കണേൽ ദുബൈയിൽ പോണം. 

 

സദ്യകഴിഞ്ഞപ്പോൾ കണ്ണിൽ ഉറക്കം ഘനം വെച്ച് തുടങ്ങി തലേന്ന് വിമാനത്താവളത്തിലായിരുന്നല്ലോ രാത്രി മുഴുവൻ. രാത്രി മാത്രമേ ഹോട്ടൽ തരപ്പെടൂ എന്ന് പറഞ്ഞതു എല്ലാവരിലും നിരാശ പടർത്തിയെങ്കിലും  ശിരസാ വഹിച്ചു. ബസിൽ ഉറങ്ങാം എന്ന് വിചാരിച്ചപ്പോൾ. ഗൈഡ് പ്രഖ്യാപിച്ചു അടുത്ത് അക്ഷർധാം ക്ഷേത്രം ആണ്.  മുസ്ലിം നാട്ടിലെ ഹിന്ദു അമ്പലം ഒരു വൈവിദ്ധ്യം തന്നെ. സാമാന്യം വലിയ അമ്പലം. ഇനിയും ഒരുപാടു നിർമിതികൾ തീർക്കാനുണ്ട്. ഡൽഹിയിലെ അക്ഷർധാം അമ്പലത്തിനേക്കാളും ചെറുതാണ്. UAE ക്കു ഇതും ഒരു വരുമാന മാർഗം ആണ്. കാരണം ഇത് കാണാനും ധാരാളം വിനോദ സഞ്ചാരികൾ  എത്തുന്നുണ്ട്. ഇക്കാലത്തു പ്രതിമകൾ എല്ലാം CNC യന്ത്രത്തിൽ ചെയ്യുന്നത് കൊണ്ട് കൊത്തു പണിക്കർക്ക് ജോലിയും അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരവും ഇല്ലാതാവുന്നുണ്ട് എന്ന് കൂട്ടത്തിലുള്ള ഒരു ചിന്തകൻ പിറുപിറുത്തു. അമ്പലം വൃത്തിയായി വച്ചിട്ടുണ്ട്. ഇതുവരെ പോയ ഇടത്തെല്ലാം ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട് മാത്രമല്ല അവയെല്ലാം നല്ല വൃത്തിയുള്ളതും ആയതു സ്ത്രീ ജനങ്ങൾ പ്രത്യേകമായി അംഗീകരിച്ചു. സ്ഥലം കാണാൻ ആവശ്യമായ സമയം നമ്മുടെ ടൂർ ഗൈഡ് അനുവദിച്ചു തന്നിരുന്നു.

 

പിന്നീട് പോയത് ഫെറാരി വേൾഡ് എന്ന തീം പാർക്കിൽ ആണ്. പോറ്റി ഒരു മേൽശാന്തി ആണെങ്കിലും അദ്ദേഹവും മക്കളും എല്ലാം ആഘോഷിക്കുന്നവരാണ്. അവർ ഓരോ കാറിന്റെ മുന്നിൽ നിന്നും പല രീതിയിൽ നിന്ന് ഫോട്ടോ എടുക്കലും മറ്റുമായി മറ്റുള്ളവർക്ക് ഊർജം പാർകർന്നു നൽകി. 

 

ഇനി നമ്മൾ ഡിന്നർ കഴിഞ്ഞു ചെക് ഇൻ ആവും. അനൗൺസ്‌മെന്റ് വന്നു സമാധാനമായി. ഡിന്നർ എന്ന് കേട്ടപ്പോൾ ഉച്ചക്കുള്ളത് ദഹിച്ചിട്ടില്ല എന്ന ബോധ്യം വന്നു. നേരെ പോയത് നോട്ട് ബുക്ക് എന്ന റെസ്റ്റാറന്റ് ലേക്കാണ്. ഹോട്ടലിനെന്താ നോട്ട് ബുക്ക് എന്ന് പേരിട്ടത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. കാര്യം നമ്മുടെ കൂട്ടത്തിലുള്ള chatGpt ഡോക്ടർ ജീനുവിനോടെ ചോദിച്ചു. ഏതോ സിനിമയുടെ പേരാണത്രെ. ഏതായാലും തിന്നാൻ പറ്റുന്ന വിഭവങ്ങൾ നോട്ട് ബുക്കിൽ ഉണ്ടായിരുന്നു. പണ്ട് നോട്ട് ബുക്കിലെ പേപ്പർ വലിച്ചു കീറി ലോവർ പ്രൈമറി സ്കൂളിൽ ഉപ്പുമാവ് വാങ്ങി യത് മനസ്സിലോട്ടു ഒരു ഗൃഹാതുരത്വൻ ആയി കേറി വന്നു. ഹോ ഇനി ഒന്ന് മലർന്നു കിടന്നാൽ മതി… ഹോട്ടൽ ഗ്രാൻഡ് എസ്‌സിൽസിയർ മുത്തീന എന്ന ഹോട്ടലിൽ ആണ് ബുക്കിംഗ് ഓരോ ഫ്‌ളൂരിലും നൂറു മുറികളുണ്ടത്രേ, എണ്ണനൊന്നും പോയില്ല എനിക്ക് രണ്ടാം നിലയിൽ 220 നമ്പർ മുറി അനുവദിചു തന്നു. ഇനി നാലു ദിവസം രാത്രി താമസിക്കാനുള്ളതാണു. വലതു കാലുവച്ചു അകത്തു കയറി. രാവിലെ ഏഴേ മുപ്പതു മുതൽ ഒമ്പതേ മുപ്പതു വരെ ഫ്രീ പ്രാതൽ കിട്ടും എന്ന് ടൂർ മുതലാളി പ്രദീപ് പറഞ്ഞു. രണ്ടെണ്ണം വീശാനുള്ള തും ഉണ്ട് എന്ന് സ്വകാര്യം പറഞ്ഞു. നന്ദി, ഇപ്പോൾ വേണ്ട ഗുഡ് നൈറ്റ്. നാളെ പതിനൊന്നു മണിക്കേ യാത്രയുള്ളൂ നല്ല പോലെ ഉറങ്ങാം.

 

Thursday, April 17, 2025

ഒരു പാലക്കാടൻ യാത്ര

 ഒരു പാലക്കാടൻ യാത്ര 



ജൂൺ  മാസം 26 തീയ്യതി, 2024  മിഥുന മാസത്തെ പുലർകാലത്തുള്ള   കോരിച്ചൊരിയുന്ന മഴയിൽ ടാക്സി വന്നു അഞ്ചേകാലിന്റെ വന്ദേ ഭാരത് വണ്ടി പിടിക്കാൻ തമ്പാനൂർക്കു പോകുന്ന വഴിയിൽ മാരുതൻ കുഴി താമസക്കാരൻ സുഹൃത്തിനെയും പൊക്കി. നേർത്ത മഴ ചാറൽ ഇടയ്ക്കിടയ്ക്ക് കേറിവന്ന ഉറക്കത്തിനെ നനച്ചു കെടുത്തി കൊണ്ടിരുന്നു. ജലദോഷം പിടിക്കുമോ എന്ന് ഭയം ഇല്ലാതില്ല. ടാക്സി മഴക്കമ്പികളെ തകർത്തു കുതിച്ചു. കാറിന്റെ ബോണറ്റിൽ മഴയുടെ നൃത്തം കൊടുമ്പിരിക്കൊണ്ടു. കുഴിയുണ്ടായിരുന്ന റോഡുകളെല്ലാം നികത്തി യിട്ടുണ്ട്. ഭാഗ്യം ഇല്ലെങ്കിൽ റോഡ് ഏതു കുഴിയേത് എന്ന് പിടി കിട്ടുകയില്ല. വണ്ടി പോകാൻ കുഴപ്പം ഒന്നുമില്ല. 


ഞങ്ങൾ നാൽവർ സംഘം ആദ്യം തൃശൂർ ഇറങ്ങി പീച്ചിയിലുള്ള കേരള ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് KFRI യിലേക്കാണ് പോയത്. അതിനെപ്പറ്റി പിന്നീട് എഴുതാം. കാരണം എനിക്ക് ഒരു പ്രത്യേക വ്യക്തിയെ പറ്റി പറയാൻ തിടുക്കമായി. ഞങ്ങളുടെ യാത്ര പ്രധാനമായും മുളകളെ പറ്റി പഠിക്കുക എന്ന ഉദ്ദേശത്തോടെയാണ്. മുള എങ്ങനെ ആണ് വളർത്തുന്നത്, മുള എങ്ങനെ സംസ്കരിച്ചു കൂടുതൽ കാലം നിൽക്കുന്ന ഉൽപന്നങ്ങൾ ആക്കിമാറ്റാം കെട്ടിട നിർമാണത്തിന് പറ്റുമോ പാനലുകൾ ഉണ്ടാക്കാൻ എന്തുചെയ്യണം എന്നൊക്കെ അറിയാൻ വേണ്ടി യുള്ള യാത്ര. ഏതൊക്കെയാണ് മുള വർഗ്ഗങ്ങൾ എന്ന ചോദ്യം വന്നപ്പോൾ പാലക്കാട്ടെ IRTC യിൽ (ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ)  നിന്നും വിരമിച്ച എന്നാൽ ഇന്നും ഗവേഷണ മേഖലയിൽ വളരെ സജീവ സാന്നിധ്യമായ Dr സീതാലക്ഷ്മി യിൽ ഞങ്ങളെ ശ്രീമതി ലളിതാംബിക എത്തിച്ചു. ശ്രീമതി ലളിതാംബിക ഒരു അപൂർവ വ്യക്തിത്വമാണ്, പ്രായം 80 കഴിഞ്ഞെങ്കിലും അത് വെറും സംഖ്യ മാത്രം ആണെന്ന് ബോധ്യപ്പെടുത്തുന്ന തികച്ചും അനിതര സാധാരണമായ ചുറു ചുരുക്കുള്ള പ്രവൃത്തിയിലൂടെ നമ്മളെ അതിശയപ്പെടുത്തും. ഈ പ്രായത്തിലും പല പുതിയ സംരംഭങ്ങളും തിരുവനന്തപുരത്തും നിന്ന് പാലക്കാട്ടു പോയി നടപ്പിലാക്കുന്ന വ്യക്തി ആണ്. ഞന്ങൾക്കു വേണ്ട താമസവും ഭക്ഷണവും IRTC കാണാനുള്ള സൗകര്യവും വാഹനവും എല്ലാം ഒരുക്കിത്തന്ന ശ്രീമതി DR  ലളിതാംബിക യോട് ഞങ്ങൾ എന്നെന്നും കടപ്പെട്ടിരിക്കും. മൂന്നാം നിലയിൽ താമസിക്കുന്ന ഞങ്ങളുടെ സൗകര്യം അറിയാൻ അവിടം വരെ കയറി വന്നു എന്ന് പറഞ്ഞാൽ തന്നെ അറിയാം അവരുടെ ആത്മാർത്ഥത. 


ഞങ്ങൾ IRTC  യിൽ ഉച്ചവരെ വിവിധ പ്രവൃത്തികൾ, കളിമൺ പത്രവും കളിമൺ പെയിന്റിംഗ് അവ ഉണ്ടാക്കാനുള്ള യന്ത്രങ്ങൾ, പിന്നെ കൂൺ കൃഷിയും അതിന്റെ അനുബന്ധ ലാബുകൾ മാലിന്യ നിർമാർജന യൂണിറ്റുകൾ മത്സ്യകൃഷി WATER SHED പ്രൊജക്റ്റ് അങ്ങനെ പലതും കൂടാതെ നമ്മൾ സമത എന്ന പ്രസ്ഥാനത്തിലും പോയി അവിടെ സോപ്പ് നിർമാണം നേരിൽ കാണാനും സ്വയം ഉണ്ടാക്കാനുള്ള കിറ്റും വാങ്ങി അവിടെ നമ്മൾ ഹോർട്ടികൾച്ചർ യൂണിറ്റിൽ വിവിധ പച്ചക്കറി ചെടികളും പൂക്കളുടെയും മറ്റും നഴ്സറിയും കണ്ടു. ഏതാനും നല്ല മനസ്സുകളും ചിന്തകൾ പ്രവൃത്തിയിലേക്കു കൊണ്ടുവരാനുള്ള കഴിവും ഉള്ളവർ ഒത്തുചേർന്നാൽ നാട്ടിന് ഉപകാരപ്പെടും എന്നതിനുള്ള ഉദാഹരണമാണ് IRTC . 

പിന്നെ നമ്മൾ പോയത് ജോൺ എന്ന അദ്‌ഭുത മനുഷ്യനെ കാണാനാണ്. ഇത്രയും ഊർജ്വസ്വലതയുള്ള മനുഷ്യൻ അപൂർവം ആയിരിക്കും. അദ്ദേഹത്തിന്റെ നല്ല പാതിയും അതുപോലെ തന്നെ. ജോണിന് എല്ലാ വിധ പിൻബലവും നൽകി കൂടെ ഉണ്ട്. പിന്നെ കുട്ടികളും. അവരെല്ലാം പ്രകൃതിയുടെ മടിത്തട്ടിൽ അവയുടെ ലാളന ഏറ്റു നിൽക്കുന്ന ഒരു സംതൃപ്ത കുടുംബം. എങ്ങനെ നാടൻ ജീവിതവും ബിസിനസ്സും ഒന്നിച്ചു കൊണ്ടുപോകാം എന്നതിന്റെ ഉദാഹരണ മനു ജോൺ. ഇഷ്ടമുള്ളത് നല്ലതായി ആത്മാർത്ഥത യോടെ ചെയ്യുക വിജയം ഉറപ്പാണ്. ഇദ്ദേഹത്തിന്റെ വീട് ഒരു മുള മ്യൂസിയം ആണ് എന്ന് പറയാം. ഏകദേശം അറുപതിൽ പരം മുളകൾ വീട്ടിനു ചുറ്റും ഉള്ള നാലോ അഞ്ചോ ഏക്കർ സ്ഥലത്തു വച്ച് പിടിപ്പിച്ചിട്ടുണ്ട്. അവയുടെ വില്പനയിലൂടെ നല്ല ആദായം കിട്ടുന്നുണ്ട് എന്ന് പറഞ്ഞു. മാത്രമല്ല വേറൊന്നും വളരാത്ത കരിങ്കൽ പാറ നിറഞ്ഞ ആ സ്ഥലത്തിനു പറ്റിയ കൃഷി ആണത്രേ മുള . കൂടാതെ തേൻ കൂടുകളും വച്ചിട്ടുണ്ട്. ചെറുനാരങ്ങാ ചേർത്ത ഒരുഗ്ലാസ്സ് തേൻ കുടിക്കാൻ തന്നു. എന്തൊരു സ്വാദാണെന്നോ. ക്ഷീണം പമ്പ കടന്നു. കൊറോണ കാലത്തു ഊട്ടിയിൽ അകപ്പെട്ടുപോയ കുറച്ചു ഓസ്‌ട്രേലിയൻ കുട്ടികൾ അവിടെ താമസിച്ചു കൃഷിരീതി പഠിച്ചു പോയി. അവർ ഇപ്പോഴും ബന്ധപ്പെടും എന്നത് ജോൺ ആവേശത്തോടെ പറഞ്ഞു. വീട്ടിനു ചുറ്റിലും അലങ്കാര ചെടികൾ നിറയെ ഉണ്ട്. അവയുടെ പരിപാലനം ഇദ്ദേഹത്തിന്റെ ശ്രീമതി യും കുട്ടികളും ആണ് നോക്കുന്നത്. വീട്ടിനകത്തു  രാജ്യങ്ങളിൽ നിന്നും സംഭരിച്ച സാമ്പിൾ വൈൻ കുപ്പികൾ ഭംഗിയായി അലമാരികളിൽ അടുക്കി വച്ചിട്ടുണ്ട്. ഒരു വിനിൽ വിഷ പാമ്പി നെ കണ്ടു. മെഡിക്കൽ കോളേജു കളിൽ കുപ്പികളിൽ സൂക്ഷിച്ച തു പോലെ. വിശേഷപ്പെട്ട വിരളമായ വൈൻ കുപ്പികൾ കണ്ടു. എന്നിരുന്നാലും ജോൺ മദ്യപിക്കാറില്ല. പിന്നെ പുരാവസ്തു ക്കളുടെ ചെറിയ ശേഖരവും അടുക്കി വച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾ ക്കിടയിലും എറണാകുളത്തു പോയി കാർഷിക വ്യാപാരം മുള നടീൽ പരിപാലനം എന്നിവ വലിയ രീതിയിൽ ചെയ്യുന്ന നടത്തുന്നതും ഉണ്ട്.


ജോൺ ഞങ്ങളെ ഒലവക്കോടു റെയിൽവേ സ്റ്റേഷനിൽ തന്റെ കാറിൽ കൊണ്ട് വിടാനുള്ള സന്മനസ്സും കട്ടി. പിന്നീട് കാണാമെന്നും പറഞ്ഞു പിരിഞ്ഞു. 

https://photos.app.goo.gl/HD2gdMCm9QctRJc96

20240627_171732.jpg

20240627_170603.jpg

20240627_170538.jpg


 


Thursday, June 20, 2024

ഒരു കല്യാണ കഥ കൂടി

 ഒരു കല്യാണ കഥ കൂടി 


കുപ്പായത്തിന്റെ എല്ലാ കുടുക്കുകളും (ബട്ടൻസ്) ഊരി ഗരുഡനെ മനസ്സിൽ ധ്യാനിച്ച് എസ് പി യുടെ മൊട്ടകുന്നു പറവയെപോലെ പറന്നിറങ്ങി വീട്ടിൽ എത്തി. പുസ്തകങ്ങൾ കോലായിലെ മൂലയിൽ നിക്ഷേപിച്ചു. കിതച്ചു കൊണ്ട് കുപ്പായ ചിറകുകൾ ചേർത്ത് വച്ച് ഒരു വിളി…  


“അമ്മാ എന്റെ ക്ലാസ്സിലെ കുഞ്ഞി  കല്യാണം കൈക്കാൻ പോന്നു …”

അന്നത്തെ പ്രധാന വാർത്ത പുറത്തിട്ടു ..

'അമ്മ അത്ര താല്പര്യം കാണിച്ചില്ല..ഇതൊരു വലിയ കാര്യമൊന്നുമല്ല എന്ന ഭാവം. “ഒമ്പതാം ക്ലാസ്സിലുള്ളവർക്കു കല്യാണം കഴിക്കാമോ..” വീണ്ടും ചോദിച്ചപ്പോൾ അമ്മക്ക് ദേഷ്യം പിടിച്ചു..

”എന്താ നിനക്ക് കല്യാണം കഴിക്കണോ…”

 “വേണം …” 'അമ്മ ഞെട്ടി ..”ങേ.. അമ്പട കേമാ.. മുട്ടേന്നു വിരിഞ്ഞിട്ടില്ല.. കൊക്കരക്കണം പോലും…” 

“ഓൾക്ക് കല്യാണം കഴിക്കാലോ പിന്നെ എന്താ എനക്ക് കൊയപ്പം….” വിവരം കെട്ടവൻ പറഞ്ഞു.

“ഈ ട്രൗസർ ഇട്ടു നടക്കുന്ന നിനക്ക് അതിന്റെ പ്രായമായോട ചെക്കാ”  'അമ്മ ചിരിച്ചു.


“ എന്നാ പിന്നെ ഞാൻ മുണ്ടുടുക്കാം… ക്ലാസ്സിലെ സജീവൻ മുണ്ടു ഉടുത്തല്ലേ  വരുന്നത്”..


“ അതിനു നിനക്ക് തോർത്ത് പോരെ എന്തിനാ മുണ്ടു..” 'അമ്മ കളിയാക്കി 

അത് ശരിയാണല്ലോ മുണ്ടു വലുതല്ലേ എങ്ങനെ ഉടുക്കും…

“ നീ എന്തിനാ കല്യാണം കഴിക്കുന്നത്…” 'അമ്മ ക്കു അറിയണം 

“ കല്യാണം കഴിഞ്ഞാൽ സ്കൂളിൽ പോകേണ്ടല്ലോ…”

നടക്കാത്ത സ്വപ്നം ബാക്കിയാക്കി പിറ്റേ ദിവസം സ്കൂളിലെ ചർച്ച കല്യാണ ത്തിന് പോകുന്ന കാര്യത്തെ പറ്റിയാണ്… എല്ലാരേയും ക്ഷണിച്ചിട്ടുണ്ട്.. സ്കൂൾ കഴിഞ്ഞു വൈകുന്നേരം പോയാൽ മതി എന്ന് തീരുമാനിച്ചു…എന്ത് സമ്മാനം കൊടുക്കും അതായി അടുത്ത പ്രശ്നം… മിമിക്രി മോഹനൻ ഒരു മാച്ചി മൂലയിൽ നിന്നും വലിച്ചെടുത്തു ശരീരത്തിന് വിലങ്ങനെ വച്ച് “ദേവി കന്യാകുമാരി …” എന്ന് ഉച്ചത്തിൽ പറഞ്ഞു… എന്താ മോഹനാ .. ദേവി കന്യാകുമാരിയുടെ ഫോട്ടോ കൊടുത്താൽ മതി… ആ സമയത്തു ടാക്കീസിൽ കളിക്കുന്ന പടം ആണ്..

അത് വേണ്ട… പക്ഷെ വലിയ തുക സമാഹരിക്കാൻ പറ്റിയും ഇല്ല…

ഒരു കാര്യം ചെയ്യാം നല്ല വീണ വായിക്കുന്ന സരസ്വതി യുടെ ഫോട്ടോ കൊടുക്കാം.. അന്നത്തെ കാലത്തു  വധൂ വരന്മാർക്കു മംഗളം എന്ന് ആലേഖനം ചെയ്ത ഫോട്ടോകൾ കൊടുക്കുന്ന പതിവുണ്ട്…ദൈവത്തിന്റെയോ രാഷ്ട്രീയ നേതാക്കന്മാരുടെയോ ഒക്കെ പടമായിരിക്കും ഉണ്ടാവുക.


അങ്ങനെ കമല ദളത്തിൽ ഇരുന്നു വീണ മീട്ടുന്ന ഒരു സാമാന്യം വലിയ ഫോട്ടോ വാങ്ങി. ജീവിതം വീണാ നാദം പോലെ സാന്ദ്രവും സംഗീതാത്മകവും ആവട്ടെ എന്നൊന്നും അന്ന് ആലോചിക്കാൻ ഇടയില്ല. അതുപോലെ കമലദളം നായികയുടെ പേരുമായി സാമ്യമുണ്ടായതും യാദൃശ്ചികം തന്നെ എന്ന് പിൽക്കാലത്തു ഓർത്തുപോയി.


എല്ലാവരും കൂടെ വൈകുന്നേരം മടായി പാറയുടെ തീരെ സൗഹൃദമല്ലാത്ത പരുപരുത്ത പാറ പുറത്തുകൂടെ മിക്കവരും നഗ്ന പാദരായി നടന്നു പാറയിൽ അള്ളിപിടിച്ച മുൾച്ചെടികളുടെ മൂർച്ച ആള്ക്കാര് നടന്നു മിനുസമാക്കിയത് പാറയുടെ പരുക്കൻ സ്വഭാവം നിഷ്പ്രഭമാക്കി എന്നാലും കൂട്ടുകാരി യുടെ വീട്ടിലേക്കുള്ള യാത്രക്ക് യാതൊരു സന്തോഷക്കുറവും ആർക്കും ഇല്ല. ഉത്സാഹത്തോടെ  വീട്ടിൽ പോയി കൊടുത്തു എന്നാണ് ഓർമ്മ. കഥാ നായിക ലജ്ജാ വിവശയായി ചെറുമന്ദഹാസത്തോടെ ഞങ്ങളെ സ്വീകരിച്ചു. മുറ്റത്തു കൊച്ചു പന്തലിന്റെ പണി നടക്കുന്നത് കാണാം. എല്ലാവരും ചായയും ചെറു പലഹാരവും കഴിച്ചു കൂട്ടുകാരിക്കു മംഗളങ്ങളും നേർന്നു പിരിഞ്ഞു. 


ഇപ്പോൾ കല്യാണത്തിന് ഫോട്ടോ കൊടുത്തു എന്ന് പറഞ്ഞപ്പോൾ കുട്ടികൾ ക്കു പൊട്ടിച്ചിരിയാണ്…”അച്ഛൻ പണ്ടേ പൊട്ടത്തരമേ കളിക്കൂ അല്ലേ ..” മകന്റെ പരിഹാസം കേട്ട് ഞാനും ചിരിച്ചു…