Wednesday, July 23, 2025

 ഒരു ഗൾഫ് യാത്രയുടെ ഓർമ …

രണ്ടാം ദിനം 

 

അതിരാവിലെ ഏഴു മണിക്ക് തന്നെ ഉറക്കം ഉണർന്നു എണീറ്റു. ഗൾഫ് ആയാലും പല്ലുതേപ്പ് മുടക്കിയില്ല. ഏഴരക്കാണ് പ്രാതൽ തുടങ്ങുന്നത് എട്ടരവരെ എങ്കിലും ഉണ്ടാവും നല്ല പാതി പറഞ്ഞു. ഇല്ലെങ്കിൽ ദിർഹം ഒരുപാടു എണ്ണി കൊടുക്കേണ്ടിവരും വേഗം പോകാം. ഗൾഫ് ആയതു കൊണ്ട് ഉപ്പുവെള്ളം ആയിരിക്കും പൈപ്പിൽ എന്ന് വിചാരിച്ചിരുന്നു. നല്ല വെള്ളം അറബി നാടിനെ സർവാത്മനാ സ്തുതിച്ചു. കുറച്ചു വെള്ളം ചിലവാക്കി സാമാന്യം ഭേദപ്പെട്ട ഒരു കുളി പാസാക്കി. ഞങ്ങൾ രണ്ടു പേരും താഴെ ഭക്ഷണ ശാലയിലേക്ക് പ്രവേശിച്ചു. നമ്മുടെ ആൾക്കാരെല്ലാം പ്ലേറ്റ് നിറയെ പല വർണ്ണത്തിലുള്ള, ആഹാരങ്ങൾ നിരത്തി, എവിടെനിന്നു തുടങ്ങണം എന്ന് സംശയിക്കുന്ന മാതിരി ഇരിപ്പുണ്ട് ചിലർ. മുഴുവൻ മുട്ട വിഴുങ്ങണോ അതോ ഓംലെറ്റ് മതിയോ എന്നിങ്ങനെ.   ചായയും ജ്യൂസും ഒന്നിച്ചു അകത്താക്കുന്നവരും ഉണ്ട്.  ഞങ്ങൾ കയറിയതും സുമുഖനായ ചെറുപ്പക്കാരൻ ഇരിപ്പിടം കാണിച്ചു  തന്നു. ആളെ കണ്ടപ്പോഴേ മനസ്സിലായി മലയാളി ആണെന്ന്. പേരെന്താ ഞാൻ തിരക്കി. ബെന്നി മൂന്നാലു മാസമായി ഇവിടെ  ആണ് ജോലി. ഓക്കേ… ജോലി ശമ്പളം എങ്ങനെ ചോദിക്കാതിരിക്കാൻ തോന്നിയില്ല. ദോഷമില്ല തട്ടി മുട്ടി പോകാം. നാട്ടിൽ എവിടെയാ ബെന്നി താമസിക്കുന്നത്. പത്തനം തിട്ട. സുന്ദരമായ ഒരു ജില്ല അവിടെ അതിഥി തൊഴിലാളികൾ മേലനങ്ങി പണിയെടുത്തു കാശുണ്ടാക്കുന്നു. ഇവൻ ഇവിടെ തട്ടിമുട്ടി കഴിയുന്നു. മനസ്സിൽ പറഞ്ഞു. ഞങ്ങൾ അത്യാവശ്യം കഴിക്കാൻ എടുത്തു ഇരുന്നു. ഓംലറ്റ് വേണോ ബെന്നി ആരാഞ്ഞു. ഇദ്ദേഹത്തിന് മനസ്സ് വായിക്കാൻ കഴിവുണ്ടല്ലോ. മൂപ്പർ തന്നെ പോയി കൊണ്ട് വന്നു തന്നു. 

 

ഇന്ന് പതിനൊന്നു മണിക്ക് ശേഷമേ യാത്ര യുള്ളൂ. അതിനാൽ ജനങ്ങൾ അടുത്തുള്ള  സ്റ്റോറു കളിൽ കയറി നിരങ്ങി. ചിലർ രൂപ ദിർഹം ആക്കി രൂപാന്തരപ്പെടുത്തി. ഞാനും പോയി രൂപയെ അറബിയാക്കി. ഇവിടുന്നു പോകുമ്പോൾ രൂപ വമ്പൻ സാധനമാണ്  ഡോളറോട് സമം എന്നൊക്കെ യായിരുന്നു  പക്ഷെ സമാധാനമായത് നമ്മുടെ ഡ്രൈവർ പാകിസ്താനി പറഞ്ഞത് അവരുടെ എൺപതു രൂപയ്ക്കു ഒരു ദിർഹം കിട്ടുമ്പോൾ നമ്മുടെ 24 രൂപയ്ക്കു ഒരു ദിർഹം കിട്ടും എന്നത് കേട്ടപ്പോഴാണ്. മനുഷ്യന്റെ കാര്യമേ വേറൊരാൾക്കു തട്ട് കിട്ടുമ്പോ സന്തോഷം. അവരുടേതും നമ്മുടേതും പണ്ട് മൂല്യത്തിൽ ഒരുപോലെ ആയിരുന്നത്രേ. 

 

ഞങ്ങൾ നേരെ പോയത് സബീൽ പാർക്ക് എന്ന സ്ഥലത്തെ ദുബായ് ഫ്രെയിം കാണാനാണ്. ടൂർ ഗൈഡ് അതിന്റെ വിവരണം തന്നുകൊണ്ടേ യിരുന്നു. ദുബായ് ഫ്രെയിം എന്ന് വച്ചാൽ ഫോട്ടോ ഫ്രെയിം പോലുള്ള പക്ഷെ കൂറ്റൻ നിർമിതി ആണെന്നും. അതിന്റെ ഒരു ഭാഗത്തുനിന്നും മുകളിലേക്കു റോക്കറ്റ് പോലെ പോകാം  മറ്റേ ഭാഗത്തു കൂടെ  താഴേക്കും വരാം. ഫ്രെമിന്റെ ഒരുഭാഗം ഓൾഡ് ദുബായ് മറ്റേ ഭാഗം ന്യൂ ദുബായ് രണ്ടും ഒരു ഫ്രെമിൽ നിന്നും വീക്ഷിക്കാം. ഇത് ഒരു പ്രധാന ലാൻഡ് മാർക്ക്  ആണത്രേ. ഞങ്ങൾ വാരി വരിയായി നിന്ന് ലിഫ്റ്റിന്റെ അരികത്തെത്തി. മുകളിലേക്ക് പോകുമ്പോൾ വീഡിയോ റെക്കോർഡിങ് തുറന്നു ലെൻസ് വെളിലെ ദൃശ്യങ്ങൾ വീക്ഷിക്കാൻ പാകത്തിൽ ഒരുങ്ങണമെന്നു ഗൈഡ് ഉത്ബോധിപ്പിച്ച പ്രകാരം. വീഡിയോ ക്യാമറാമാൻ മാറും വീഡിയോ കുമാരികളും ആവും വിധത്തിൽ ദൃശ്യങ്ങൾ പിടിക്കാൻ തുടങ്ങി. ഒരു ഫോട്ടോ ഫ്രെയിം പോലെ തന്നെ ഫ്രെമിന്റെ ചട്ടകളിൽ സ്വർണ ലിപികളിൽ എഴുതിയപോലെ ഉള്ള ഡിസൈൻ ദൂരെ നിന്നും തന്നെ കാണാം. മുകളിൽ ധാരാളം പെയിന്റിംഗ് ഒക്കെ ഉള്ള ചുമരുകൾ ഉള്ള വലിയ ഹാൾ ആണ് ഒരു വശത്തുനിന്നും മറ്റേ അറ്റത്തേക്ക് ഈ ഹാളിൽ കൂടെ നടക്കാം. എന്നാൽ തറ സുതാര്യമായ ഗ്ലാസ് ആണ്.  ഏകദേശം നൂറ്റമ്പതു മീറ്റർ താഴെ ഉള്ള കാഴ്ചകൾ കാലിനടിയിൽ കൂടെ കാണാം. നടക്കുമ്പോൾ ആദ്യമൊക്കെ പേടി തോന്നും. ടെക്നോളജിയിൽ വിശ്വാസം ഉള്ള ആൾക്കാർ ഇതൊരു പുത്തൻ അനുഭവമായി എടുത്തു മനസാ അഭിനന്ദിക്കും. ആത്മ വിശ്വാസം ഇല്ലാത്തപ്പോഴാണ് അന്ധ വിശ്വാസത്തിനു പുറകെ പോകുന്നത് എന്ന് തോന്നി. 

 

അടുത്തതായി പോയത് മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന ഓവൽ ആകൃതിയുള്ള വലിയ നിർമിതി കാണാനാണ്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചത് എന്താണെന്നല്ലേ  എല്ലാ നിര്മിതികളും ഒന്നിനൊന്നു വിഭിന്നങ്ങളും വളരെ വലുതും ആണെന്നുള്ള താണു. എല്ലാം തന്നെ സാധാരണ കാണുന്ന രൂപങ്ങളെ അല്ല. അപ്പോഴാണല്ലോ ശ്രദ്ധിക്ക പെടുന്നതും. ഏതായാലും ഈ ഓവൽ കുഴലിൽ കയറി ഇറങ്ങി. അത്ര തന്നെ. കുഴൽ എന്ന് പറഞ്ഞെങ്കിലും അതിൻറെ ഉള്ള വശം വലിയ സ്ഥലമുള്ള നടപ്പാടകളുള്ള വരാന്തകൾ നിറഞ്ഞതാണ്. ഭാവിയിൽ വരാൻ പോകുന്ന അത്ഭുതങ്ങൾ നിറച്ച ഒരു നിധി കുംഭം ആണെന്ന് ഗൈഡ് പറഞ്ഞു. ഒരുദിവസം മുഴുവൻ വേണം കാണാൻ. അപ്പോ പിന്നെയാവട്ടെ. എല്ലാവരും ഫോട്ടോ എടുത്തു ഉച്ച ഭക്ഷണത്തിനു ലുലു മാളത്തിൽ പോയി. അവിടെയും സുഭിക്ഷമായ സസ്യേതര സദ്യ തന്നെ ഏർപ്പാടാക്കിയിരുന്നു. അവസാനം നല്ല പായസവും ഉണ്ടായിരുന്നു. ഏതായാലും തീറ്റ ക്കു ഒരു കുറവും ഇല്ല. ഭക്ഷണം ധൈര്യ മായി കഴിക്കാം എന്നതിന് ഇവിടുത്തെ ഭരണകൂടത്തെ അഭിനന്ദിക്കുന്നു.

 

അടുത്തതായി ദുബായ് സിറ്റി ടൂർ ആണ്. നേരെ പോയത് സമുദ്രം നികത്തി ഉണ്ടാക്കിയ ഒരു ഗ്രാമത്തിലേക്കാണ്. ബ്ലൂ വാട്ടർ ഐലൻഡ്. ആകാശ കാഴ്ച്ചയിൽ ഒരു പനയും അതി ന്റെ ഓലകളും മാതൃകയിൽ പണിത ഗ്രാമം. തികച്ചും കൃത്രിമമായ നിർമിതി. നമ്മുടെ വെല്ലിങ്ടൺ ദ്വീപ് എറണാകുളത്തുള്ളത് ഇങ്ങനെ രൂപപ്പെടുത്തിയതാണെന്നു കേട്ടിട്ടുണ്ട്. ഏതു നിര്മിതിയും സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലും വരുമാന മാർഗവും ആക്കി വിജയം നേടുകയാണ് അറബി. പിന്നീട് നമ്മൾ ഒരു ചെറിയ ചാൽ കടന്നു അക്കരെ പോകുവാൻ, അബ്ര, എന്നാൽ കടത്തു വഞ്ചി കയറി പോയി. അക്കരെ സ്വർണ കലവറ ഗോഡ് സൂഖ് സ്വർണ കടകളുടെ തെരുവ് കാണാനിടയായി. ഇന്ന് അകത്തോട്ടു ആരും പോയില്ല കാരണം സമയ കുറവ് തന്നെ. വേറെയും തെരുവുകൾ അക്കരെ നിന്നും കണ്ടു. കുറച്ചു അഫ്ഘാൻ തെരുവ് കച്ചവടക്കാരെ പരിചയപ്പെട്ടു അവർക്കു ഇന്ത്യ ക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് സ്നേഹം ഉള്ള തായി തോന്നി. അവർ ഇവിടെ കാണുന്നതുപോലെ തെരുവോരങ്ങളിൽ തുണി താരങ്ങളും ചില ഇലക്ട്രോണിക് സാധനങ്ങളും ആണ് വില്പനക്ക് വച്ചിട്ടുള്ളത്. ഞാൻ അഫ്ഘാൻ ഉണക്ക പഴങ്ങൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അതിനു പ്രത്യേക മാർക്കറ്റ് ഉണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ ഏകദേശം സന്ധ്യ ആവാറായി. ഞങ്ങൾക്കു മുന്നിൽ ദുബായ് യുടെ രാത്രി സൗന്ദര്യം തെളിഞ്ഞു വന്നു. അല്പവസ്ത്ര ധാരികളായ സുന്ദരിമാർ ഒരു ബുദ്ധി മുട്ടും കൂടാതെ ഈ അറേബ്യൻ നാട്ടിൽ ധൈര്യ പൂർവം വിഹരിക്കുന്നു അതുഭുതമായി. ആകാശം മുട്ടെയുള്ള അംബരചുംബികൾ ദീപാലങ്കാരത്താൽ മിന്നി തിളങ്ങി. വലിയ രാക്ഷസ (GIANT) ചക്രം ദീപാലങ്കാരത്തിൽ ചക്രവാളത്തിൽ തെളിഞ്ഞു വന്നു . കുട്ടികളും യുവതി യുവാക്കളും സന്തോഷത്തോടെ ജീവിതം ആഘോഷിക്കുന്നത് നമ്മൾക്കും ആനന്ദം പകരും.  നമ്മൾ  ഇനി പോകുന്നത് മറീന ദൗ ക്രൂയിസ് എന്ന പരിപാടിക്കാണ്. നമ്മൾ ഇപ്പോഴുള്ളത് ഒരു ചാനൽ അരികിലാണെന്നു പറഞ്ഞല്ലോ അതിനടുത്തു തന്നെ യാണ് മറീന ഒരു വലിയ ബോട്ട് അതാണ് ഈ പറയുന്ന ക്രൂയിസ്. അത് കനാലിലൂടെ പതുക്കെ യാത്ര പോകും. ദുബായ യുടെ ഒരു പരിച്ഛേദം രാത്രി ദൃശ്യം ആസ്വദിച്ചുള്ള യാത്ര. നിർത്താതെ എല്ലാവരും ഫോട്ടോസ് എടുത്തു കൊണ്ടേ യിരുന്നു. മുകളിലെ തടത്തിൽ ഇരുന്നു യാത്ര ചെയ്യാം. യാന ത്തിന്റെ മുൻ ഭാഗത്തു സ്ഥലം ഒഴിച്ചിട്ടിരിക്കുന്നു അവിടെ കലാപരിപാടികൾ നടത്താനുള്ള സ്ഥലമാണ്.  യാത്രക്കാർ വന്നു മലയാള പാട്ടുകളും ഹിന്ദി പാട്ടുകളും ആലപിച്ചു കൊണ്ടിരുന്നു. അതിനിടെ ബുഫേ ആയി അത്താഴം കഴിക്കാനുള്ള ഏർപ്പാടും ഉണ്ടാക്കി യിരുന്നു. അത്താഴം തുടങ്ങിയപ്പോൾ എവിടുന്നോ ഒരു നർത്തകൻ പ്രത്യക്ഷപ്പെട്ടു. നർത്തകിയെ ആയിരുന്നു പ്രതീക്ഷിച്ചതു. അറബി സ്ത്രീ പക്ഷക്കാരാണ് ആണെന്ന് തോന്നി അതാ നർത്തകനെ  കൊണ്ട് വന്നത് . ഉച്ചത്തിൽ ഹിന്ദി പാട്ടിനോട് ചുവടു വച്ച് മനോഹരമായ നർത്തനം. പിന്നെ അവിടെയുള്ള പ്രസിദ്ധമായ തനൗറ നർത്തനം. പല വർണ്ണത്തിലുള്ള എൽ ഇ ഡി ബൾബുകൾ തുന്നി ചേർത്ത പാവാട അതുപോലെ മേൽ വസ്ത്രങ്ങളും അത് രാത്രിയുടെ കറുപ്പാർന്ന തിര  ശീ  ലക്കു മുന്നിൽ വെട്ടി തിളങ്ങി. അതിവേഗം പമ്പരം കണക്കെ ചടുലമായി കറങ്ങിയും കുനിഞ്ഞും നിവർന്നും ഉള്ള നർത്തനം. ചിലപ്പോൾ ഉടയാ ടയുടെ ഒരുഭാഗം വേർപെടുത്തി തലയ്ക്കു മീതെ കറക്കിയും നർത്തനം താളത്തിനൊത്തു കൊടുമ്പിരിക്കൊണ്ടു. നർത്തകൻ ചിലപ്പോഴൊക്കെ സദസ്സിലെ സുന്ദരിമാരെ യും ഒപ്പം കൂട്ടി നിർത്ത ചുവടുകൾ വച്ച്. തനൗറ നിർത്ത്നം  ഏതായാലും മനോഹരം ആസ്വാദ്യം. ഇനി നമ്മൾ തിരിച്ചു ഹോട്ടൽ ഗ്രാൻഡ് എസ്എൽസിയർ വച്ച് പിടിച്ചു. പോകുന്നവഴി ആരോ വിളിച്ചു പറഞ്ഞു അതാ ദുബായ് ഫ്രെയിം ലൈറ്റിൽ തിളങ്ങുന്നു. ഒരാൾ ദുബായ് ഫ്രെയിം വീണ്ടും?. മറ്റേ ആൾ ഇങ്ങനെ എത്ര സെക്രട്ടറിയേറ്റ് കാണാനിരിക്കുന്നു. 

ഇവിടെ രാത്രിയോ പകലോ ഒന്നും ഇല്ല വേണമെങ്കിൽ രാത്രി ഉറങ്ങാതെ ഷോപ്പിംഗ് നു പോകാം എന്ന് ടൂർ ഗൈഡ് പറഞ്ഞത്, സുന്ദരിമാർക്ക് ക്ഷ ഇഷ്ടപ്പെട്ടു. നാളെ ഉച്ചക്ക് ശേഷമേ യാത്രയുള്ളൂ എന്ന അറിയിപ്പോടെ രണ്ടാം ദിനം സമാപ്തം.

Wednesday, July 9, 2025

 

ഒരു ഗൾഫ് യാത്രയുടെ ഓർമ …

 

കടലിനക്കരെ പോണോരെ കാണാ പൊന്നിന് പോണോരെ..

പോയിവരുമ്പോൾ എന്ത് കൊണ്ടുവരും…

പതിനാലാം രാവിലെ പാലാഴി കടവിലെ...

മത്സ്യ കന്യക മാരുടെ മാണിക്യ കല്ല് തരാമോ..

യാത്രക്ക് തയ്യാറെടുക്കുമ്പോൾ ചെമ്മീനിലെ പ്രശസ്തമായ ഈ  പാട്ടു മനസ്സിലോട്ടു പലപ്രാവശ്യം ഓടിയെത്തി. പഠിച്ചവരും അല്ലാത്തവരും ഒരുകാലത്തു നമ്മുടെ നാട്ടിൽ നിന്നും ആദ്യം പോയി കൊണ്ടിരുന്നത് ബോംബെക്കാണ് അവിടെ നിന്നും അടുത്ത ഭാഗ്യ നിലമായ ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കി ആവും യാത്ര. ആദ്യമൊക്കെ അനധികൃതമായി ലോഞ്ചിൽ, അഥവാ വലിയ വള്ളം അതിലാണ് പൊയ്ക്കൊണ്ടിരുന്നത്. അത് ഒരു ഭാഗ്യ പരീക്ഷണം ആണ് അപകടം ഏതു സമയത്തും വരാം.ആ കാണുന്നത് ഗൾഫ്, ട്രൗസർ വലിച്ചു കേറ്റി വെള്ളത്തിലേക്ക് ചാടിക്കോ നീന്തി നീന്തി അക്കര പിടിച്ചോസിനിമയിൽ മാമുക്കോയ യുടെ ഡയലോഗ്അവിടെ എത്തിയാലോ തികച്ചും അനാരോഗ്യകരമായ കാലാവസ്ഥയോടു മല്ലടിച്ചു ജീവിക്കണം. എന്നാലും ഇവിടുത്തേക്കാൾ വരുമാനം ഉണ്ടാക്കാം എന്നതാണ് അതിന്റെ പ്രചോദനം. അങ്ങനെ ചോര നീരാക്കി ഉണ്ടാക്കിയ പണം നല്ല അളവിൽ പ്രയോജനപ്പെടുത്തിയ നാടാണല്ലോ കേരളം. അങ്ങനെ ഉള്ള ഭാഗ്യ തുരുത്തായ ഗൾഫ് നാട് കാണാൻ പണ്ട് മുതലേ ഒരു ആഗ്രഹം ഉണ്ടയിരുന്നു. മാന്തിയാൽ എണ്ണ കിട്ടും എന്നൊക്കെ കേട്ടിട്ടുണ്ട് നേരിട്ട് കാണാലോ. സുഹൃദ് കുടുംബങ്ങൾ അരവിന്ദൻ പിള്ള ഗീത, ജീനു ആനന്ദി  ദമ്പദികൾ കൂടെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ നല്ലപാതി മിനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. 

 

സൂര്യ ശ്രീ എന്ന നാടുകാണിക്കൽ സംഘത്തിന് അഡ്വാൻസ് കൊടുത്തു ഉറപ്പിച്ചു. ഒരാൾക്ക് എഴുപത്തേഴായിരം പിന്നെ വിസ ചെലവ് വേറെ രണ്ടുപേർക്കു നല്ല തുകയായി. കള്ള ലോഞ്ചു കേറുന്നതാ ലാഭം എന്ന് ഞാൻ പറഞ്ഞു.അങ്ങനെ പോയാൽ അവിടെ ജയിലിൽ കിടക്കാം ഇങ്ങോട്ടു തിരിച്ചു വരികയും വേണ്ടശ്രീമതി പരിണിത ഫലം പ്രവചിച്ചു. അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, അവിടെ എത്തിയാൽ അവരെ തട്ടാതെയും മുട്ടാ തെ യും നടക്കാൻ പറ്റില്ല എന്ന് തട്ടിവിട്ടിട്ടും കാശൊന്നും കുറച്ചില്ല പഹയൻ. 

 

ഏതായാലും ഏപ്രിൽ 24 രാത്രി എയർ ഇന്ത്യ എക്സ് പ്രസ് എന്ന പറക്കും ശകടത്തിൽ നാലു മണി 30 നിമിഷം കൊണ്ട് അറബിക്കടൽ താണ്ടി സ്വപ്ന ഭൂമിയിൽ എത്തി. അബുദാബി സായിദ് അന്താരാഷ്ട വിമാനത്താവളം അവിടുത്തെ രാഷ്ട്ര സ്ഥാപകനായ സുൽത്താന്റെ പേര് ആണത്രേ വിമാനത്താവളത്തിന് ഇട്ടതു എന്ന് പിന്നീട് നമ്മുടെ യാത്രാ ഗൈഡ് ആയ ശകീയിം പറഞ്ഞു. ഏതായാലും പുറത്തു നല്ല ചൂടാണെങ്കിലും എയർപോർട്ട് ഫ്രിഡ്ജ് പോലെയിരുന്നു. വിശാലമാണ് കേട്ടോ. രാത്രി മുഴുവൻ വിമാനത്താവളത്തിൽ ഉറങ്ങിയും നടന്നും കഴിച്ചു കൂട്ടി. കാരണം പല പട്ടണങ്ങളിൽ നിന്നും വിവിധങ്ങളായ വിമാനങ്ങളിൽ വരുന്ന എല്ലാവരെയും സംഘടിപ്പിച്ചു ഒരു ബസിൽ കൊണ്ട് പോകണം. എയർപോർട്ടിൽ നിന്നും ചായകുടിച്ചു ജീന് ആണ് കാശു ദിര്ഹത്തിൽ കൊടുത്തതു  നമ്മുടെ 750 രൂപ ആയത്രേ വലിയ കോപ്പ യിലാ തന്നത് അതാ സമാധാനവും സമാധാനക്കേടും കുടിച്ചു തീർക്കാൻ വിഷമിച്ചു വില ഓർത്തിട്ടു കളയാനും പറ്റില്ല. ചായക്ക്‌ ചായ തന്നെ വേണ്ടേ ശ്രീമതി സമാധാനിപ്പിച്ചു. 

 

വിമാന താവളത്തിൽ നിന്ന് തന്നെ പല്ലു തേപ്പും മറ്റു കർമങ്ങളും നടത്തി തൃപ്തി പ്പെട്ടു. ബസ് വന്നു നമ്മൾ 22 പേർ ധാരാളം ഇരിപ്പിടങ്ങൾ ഒഴിവാണ്. നേരെ പോയത് ഒരു ഹോട്ടലിലേക്കാണ് അവിടെ നമ്മുടെ ദോശയും ഇഡ്ഡലിയും കാത്തിരിക്കുന്നുണ്ടായിരുന്നു. അബുദാബി നഗരത്തിൽ കൂടെ ബസ് പോയത് നേരെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്‌ കാണാൻ വേണ്ടിയാണു. താജ് മഹൽ പോലെ പണിതിട്ടുണ്ട്. പോകുന്ന വഴി ധാരാളം മരങ്ങളും ചെടികളും. ഈ മണലാരണ്യത്തിൽ വളരാൻ ഇവ പ്ലാസ്റ്റിക് ആണോ? അല്ല ടൂർ ഗൈഡ് ഷാഖീം വിവരിച്ചു അവിടത്തെ സുൽത്താന്റെ ദീർഘ വീക്ഷണവും ഭരണ ചാരുതയും. എല്ലാം വലിയ  മരം ആയി തന്നെ പിഴുതു കൊണ്ട് വന്നു നട്ട താണത്രേ. ഒരു കോവക്ക തണ്ടു നട്ടു കിളിർപ്പിക്കാൻ പറ്റാത്തവന് ഇത് അത്ഭുതം തന്നെ. എല്ലാ മരങ്ങൾക്കും തിരി നന ഉണ്ടത്രേ. ആ ആവശ്യത്തിന് വേണ്ട വെള്ളം വെറുതെ ഒഴുക്കി കളയുന്ന ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ചതു കൊണ്ടാണത്രേ നടപ്പിലാക്കുന്നത്. റോഡ് നല്ല വീതിയും വൃത്തിയും ഉള്ളതാണ്. പള്ളി ക്കകത്തു കയറുമ്പോൾ ധരിക്കേണ്ട വസ്ത്ര രീതി വിശദമായി ഗൈഡ് പറഞ്ഞു തന്നു. ശ്രീമതി യുടെ കൈ മറയാൻ വേണ്ടി രണ്ടു തുണി ഉറകൾ വാങ്ങി കയറ്റി കൈ അകത്താക്കി. ഞാൻ കൈ മടക്കു നിവർത്തി ഗൾഫൻ ആയി. ശ്രീമതി തട്ടവും കൂടി ഫിറ്റ് ചെയ്തപ്പോൾ ഗൾഫി ആയി. കൂട്ടത്തിലെ പോറ്റി പറഞ്ഞു ഇത്രയൊക്കെ ചെയ്യാം മറ്റേതു ചെയ്യാൻ പറഞ്ഞാൽ ഇച്ചരെ ബുദ്ധി മുട്ടാണ്.  പൊറ്റി പേടിക്കാതെ വന്നോ പ്രശനം ഇല്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. വലിയ തൂക്കു വൈദ്യത വിളക്ക്,ലോകത്തിലെ വലുപ്പത്തിൽ രണ്ടാമതാണത്രേ തൂക്കിയിട്ടത് കണ്ടു. ലോകത്തിലേക്കും വച്ച് വലിയ പരവതാനിയും കണ്ടു. എല്ലാം തന്നെ ഭംഗിയായി വൃത്തിയായി വച്ചിട്ടുണ്ട്. അവിടെ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു. 

 

പിന്നീട് പോയത് റാവിസ് ഹോട്ടലിൽ ഉച്ചക്ക ഊണിനാണ് . റാവിസ് നമ്മുടെ കൊല്ലം കാരൻ  രവി പിള്ള യുടെ താനെന്നു പറഞ്ഞപ്പോൾ കൂട്ടുകാരൻ അരവിന്ദൻ പിള്ള ഒന്ന് ഷർട്ട് നേരെയാക്കി ചിരിച്ചു, നമ്മുടെ നാട്ടുകാരൻ. നോൺ വെജിറ്റേറിയൻ സദ്യ ആണ്, പോറ്റി കുടുംബം അവർ നാലു പേർക്ക് പ്രത്യേകം സസ്യ ഭോജനം ഏർപ്പാട് ചെയ്തിരുന്നു. പോറ്റി നല്ലൊരു വ്യക്തിയാണ് മണം  അടിച്ചാലൊന്നും വേവലാതിയില്ല. വലുപ്പത്തിലുള്ള അയക്കൂറ വറുത്തത്, മീൻ കറി ചിക്കൻ കറി പിന്നെ സാംബാർ തോരൻ തുടങ്ങി വിഭവ സമൃദ്ധമായ സദ്യ അവസാനം ഒരു പായസവും ഉണ്ട്. തലേന്ന് എയർ ഇന്ത്യ രാത്രി പട്ടിണിക്കിട്ടത് കൊണ്ട് ആവോളം കഴിക്കാൻ പറ്റി. മീൻ ഫ്രഷ് ആണെന്ന് ഷാകീം പറഞ്ഞു ഇവിടെ ഗൾഫിൽ കൊടുത്തു ബാക്കി വരുന്നത് രണ്ടാഴ്ച കഴിഞ്ഞേ കൊച്ചിക്കാർക്കു കൊടുക്കൂ എന്നാ മൂപ്പരുടെ അഭിപ്രായം. മീൻ നല്ല രുചി ആയിരുന്നു. തിരുവനന്തപുരത്തു കാർക്ക് നോൺ വെജിറ്റേറിയൻ സദ്യ ഒരു പുതുമ ആണ്. നമ്മൾ മലബാർ കാർക്ക് വിഷുവിനു നോൺ വെജിറ്റേറിയൻ സദ്യ ആയതുകൊണ്ട് പ്രത്യേകത ഇല്ല.  എന്തായാലും നല്ല മലയാളി സദ്യ, കേരളത്തിൽ ബംഗാളി സദ്യ ഉണ്ട് ശീലിച്ച വരല്ലേ നമ്മൾ. വെക്കാൻ മലയാളി വിളമ്പാൻ മലയാളി ഗൾഫാൻ മാരുടെ ഭാഗ്യം ഇവിടെ കേരളത്തിൽ എല്ലാം ബംഗാളി. ചുരുക്കം പറഞ്ഞാൽ നല്ല മലയാളി സദ്യ കഴിക്കണേൽ ദുബൈയിൽ പോണം. 

 

സദ്യകഴിഞ്ഞപ്പോൾ കണ്ണിൽ ഉറക്കം ഘനം വെച്ച് തുടങ്ങി തലേന്ന് വിമാനത്താവളത്തിലായിരുന്നല്ലോ രാത്രി മുഴുവൻ. രാത്രി മാത്രമേ ഹോട്ടൽ തരപ്പെടൂ എന്ന് പറഞ്ഞതു എല്ലാവരിലും നിരാശ പടർത്തിയെങ്കിലും  ശിരസാ വഹിച്ചു. ബസിൽ ഉറങ്ങാം എന്ന് വിചാരിച്ചപ്പോൾ. ഗൈഡ് പ്രഖ്യാപിച്ചു അടുത്ത് അക്ഷർധാം ക്ഷേത്രം ആണ്.  മുസ്ലിം നാട്ടിലെ ഹിന്ദു അമ്പലം ഒരു വൈവിദ്ധ്യം തന്നെ. സാമാന്യം വലിയ അമ്പലം. ഇനിയും ഒരുപാടു നിർമിതികൾ തീർക്കാനുണ്ട്. ഡൽഹിയിലെ അക്ഷർധാം അമ്പലത്തിനേക്കാളും ചെറുതാണ്. UAE ക്കു ഇതും ഒരു വരുമാന മാർഗം ആണ്. കാരണം ഇത് കാണാനും ധാരാളം വിനോദ സഞ്ചാരികൾ  എത്തുന്നുണ്ട്. ഇക്കാലത്തു പ്രതിമകൾ എല്ലാം CNC യന്ത്രത്തിൽ ചെയ്യുന്നത് കൊണ്ട് കൊത്തു പണിക്കർക്ക് ജോലിയും അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരവും ഇല്ലാതാവുന്നുണ്ട് എന്ന് കൂട്ടത്തിലുള്ള ഒരു ചിന്തകൻ പിറുപിറുത്തു. അമ്പലം വൃത്തിയായി വച്ചിട്ടുണ്ട്. ഇതുവരെ പോയ ഇടത്തെല്ലാം ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട് മാത്രമല്ല അവയെല്ലാം നല്ല വൃത്തിയുള്ളതും ആയതു സ്ത്രീ ജനങ്ങൾ പ്രത്യേകമായി അംഗീകരിച്ചു. സ്ഥലം കാണാൻ ആവശ്യമായ സമയം നമ്മുടെ ടൂർ ഗൈഡ് അനുവദിച്ചു തന്നിരുന്നു.

 

പിന്നീട് പോയത് ഫെറാരി വേൾഡ് എന്ന തീം പാർക്കിൽ ആണ്. പോറ്റി ഒരു മേൽശാന്തി ആണെങ്കിലും അദ്ദേഹവും മക്കളും എല്ലാം ആഘോഷിക്കുന്നവരാണ്. അവർ ഓരോ കാറിന്റെ മുന്നിൽ നിന്നും പല രീതിയിൽ നിന്ന് ഫോട്ടോ എടുക്കലും മറ്റുമായി മറ്റുള്ളവർക്ക് ഊർജം പാർകർന്നു നൽകി. 

 

ഇനി നമ്മൾ ഡിന്നർ കഴിഞ്ഞു ചെക് ഇൻ ആവും. അനൗൺസ്‌മെന്റ് വന്നു സമാധാനമായി. ഡിന്നർ എന്ന് കേട്ടപ്പോൾ ഉച്ചക്കുള്ളത് ദഹിച്ചിട്ടില്ല എന്ന ബോധ്യം വന്നു. നേരെ പോയത് നോട്ട് ബുക്ക് എന്ന റെസ്റ്റാറന്റ് ലേക്കാണ്. ഹോട്ടലിനെന്താ നോട്ട് ബുക്ക് എന്ന് പേരിട്ടത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. കാര്യം നമ്മുടെ കൂട്ടത്തിലുള്ള chatGpt ഡോക്ടർ ജീനുവിനോടെ ചോദിച്ചു. ഏതോ സിനിമയുടെ പേരാണത്രെ. ഏതായാലും തിന്നാൻ പറ്റുന്ന വിഭവങ്ങൾ നോട്ട് ബുക്കിൽ ഉണ്ടായിരുന്നു. പണ്ട് നോട്ട് ബുക്കിലെ പേപ്പർ വലിച്ചു കീറി ലോവർ പ്രൈമറി സ്കൂളിൽ ഉപ്പുമാവ് വാങ്ങി യത് മനസ്സിലോട്ടു ഒരു ഗൃഹാതുരത്വൻ ആയി കേറി വന്നു. ഹോ ഇനി ഒന്ന് മലർന്നു കിടന്നാൽ മതി… ഹോട്ടൽ ഗ്രാൻഡ് എസ്‌സിൽസിയർ മുത്തീന എന്ന ഹോട്ടലിൽ ആണ് ബുക്കിംഗ് ഓരോ ഫ്‌ളൂരിലും നൂറു മുറികളുണ്ടത്രേ, എണ്ണനൊന്നും പോയില്ല എനിക്ക് രണ്ടാം നിലയിൽ 220 നമ്പർ മുറി അനുവദിചു തന്നു. ഇനി നാലു ദിവസം രാത്രി താമസിക്കാനുള്ളതാണു. വലതു കാലുവച്ചു അകത്തു കയറി. രാവിലെ ഏഴേ മുപ്പതു മുതൽ ഒമ്പതേ മുപ്പതു വരെ ഫ്രീ പ്രാതൽ കിട്ടും എന്ന് ടൂർ മുതലാളി പ്രദീപ് പറഞ്ഞു. രണ്ടെണ്ണം വീശാനുള്ള തും ഉണ്ട് എന്ന് സ്വകാര്യം പറഞ്ഞു. നന്ദി, ഇപ്പോൾ വേണ്ട ഗുഡ് നൈറ്റ്. നാളെ പതിനൊന്നു മണിക്കേ യാത്രയുള്ളൂ നല്ല പോലെ ഉറങ്ങാം.